Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
പ്രളയം കഴിഞ്ഞ ഉടനേയുള്ള ദിവസങ്ങളില്‍ കൊതുകുകളുടെ ശല്യം കുറവായിരുന്നെങ്കിലും ഇനി കൊതുകുകളെ സൂക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍. പ്രളയാനന്തരം കൊതുകുജന്യ രോഗങ്ങള്‍ പടരാന്‍ ഏറെ സാധ്യതയുള്ള സമയമാണിതെന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസറും പൊതുജനാരോഗ്യ വിദഗ്ദ്ധനുമായ ഡോ. എ. അല്‍ത്താഫ് പറഞ്ഞു. വൈറസ് വഴി പകരുന്ന രോഗങ്ങളായ ഡെങ്കിപ്പനിക്കും ചിക്കുന്‍ ഗുനിയക്കും എതിരെ ഫലപ്രദമായ പ്രതിരോധ മരുന്ന് ഇപ്പോള്‍ ലഭ്യമല്ലാത്തതിനാല്‍ രോഗം വരാതെ നോക്കേണ്ടത് ഏറെ പ്രാധാന്യമുള്ള കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊതുകളിലൂടെയാണ് ഡെങ്കിപ്പനി പകരുന്നതെന്നും കൊതുകില്ലെങ്കിൽ ഡെങ്കിപ്പനിയുമുണ്ടാകില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഈഡിസ് വിഭാഗത്തില്‍പെട്ട പെണ്‍കൊതുകുകളാണ് ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും പരത്തുന്നത്. ഏറെയും പകല്‍ സമയത്ത് മനുഷ്യരെ കടിക്കുന്ന ഈ കൊതുകുകള്‍ കെട്ടിനില്‍ക്കുന്ന മഴവെള്ളത്തിലാണ് മുട്ടയിട്ടു പെരുകുന്നത്. പ്രളയകാലത്ത് കൊതുകുകളുടെ ആവാസവ്യവസ്ഥ തകരാറിലായിട്ടുണ്ട്. നല്ലൊരു പങ്ക് മുട്ടകളും ഒഴുകിപ്പോകുകയും നശിക്കുകയും ചെയ്തിട്ടുണ്ടാകും. എന്നാല്‍ അവശേഷിക്കുന്ന കൊതുകുകള്‍ പകര്‍ച്ചവ്യാധിക്കു സാധ്യതയുള്ള രീതിയില്‍ പെറ്റുപെരുകുന്ന സമയമാണിത്.
ഈഡിസ് പെണ്‍കൊതുക് അവയുടെ ജീവിതകാലത്ത് മൂവായിരത്തോളം മുട്ടകള്‍ വരെയിടും. അവ വിരിഞ്ഞ് പൂര്‍ണവളര്‍ച്ചയെത്തിയ കൊതുകാകാന്‍ രണ്ട് മില്ലി ലിറ്റര്‍ വെള്ളവും ഒരാഴ്ച സമയവും മതി. രോഗാണുവാഹിയായ കൊതുകിന് അതിന്റെ കുഞ്ഞുങ്ങളിലേക്കും രോഗം പകര്‍ന്നുനല്‍കാനുള്ള കഴിവുണ്ട്. മുട്ടവിരിഞ്ഞ് പുറത്തുവന്നുകഴിഞ്ഞാല്‍ ഇവയെ നശിപ്പിക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ കൊതുകുകള്‍ വിരിഞ്ഞ് പുറത്തുവരാതിരിക്കാനുള്ള മുന്‍കരുതലുകളാണ് പ്രധാനമായും എടുക്കേണ്ടത്. ‘ഡ്രൈ ഡേ’ ആചരിക്കലാണ് ഇതില്‍ പ്രധാനം. മുട്ടവിരിഞ്ഞ് വളര്‍ച്ചയെത്തിയ കൊതുകു പുറത്തുവരാന്‍ ഒരാഴ്ച എടുക്കുമെന്നതിനാല്‍ എല്ലാ ആഴ്ചയിലും ഡ്രൈ ഡേ ആചരിക്കണം. വീടിനകത്തും പരിസരങ്ങളിലും വെള്ളം കെട്ടി നിന്ന് കൊതുക് വളരാനിടയുള്ള എല്ലായിടങ്ങളും വൃത്തിയാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
പ്രളയബാധിത മേഖലകളിലും മറ്റും വീടുകള്‍ വൃത്തിയാക്കിയാലും പരിസരം അത്രമാത്രം കാര്യക്ഷമമായി വൃത്തിയാക്കാനുള്ള സാഹചര്യം ഉണ്ടായെന്നു വരില്ല. ഇലക്ട്രോണിക് മാലിന്യങ്ങളും ഗൃഹോപകരണങ്ങളും ഉള്‍പ്പെടെ ഉപയോഗശൂന്യമായ പല വസ്തുക്കളും പറമ്പില്‍ അലക്ഷ്യമായി കൂട്ടിയിടുകയാണ് പലരും ചെയ്തിരിക്കുന്നത്. ഇതിലൊക്കെ വെള്ളം കെട്ടിനിന്നാല്‍ ഈഡിസ് കൊതുകുകള്‍ പെറ്റുപെരുകും. പ്രളയാനന്തരം കുടിവെള്ള സ്രോതസ്സുകളും കിണറുകളും മലിനപ്പെട്ട ഇടങ്ങളിൽ കുടിവെള്ളം പാത്രങ്ങളിൽ ശേഖരിച്ച് വെക്കാൻ സാധ്യതയുണ്ട്. അത്തരം കുടിവെള്ള ശേഖരണികൾ കൊതുകുകൾക്ക് കടക്കാൻ കഴിയാത്ത രീതിയിൽ ശരിയായി അടച്ചു സൂക്ഷിച്ചില്ലെങ്കിൽ അവയും ഈഡിസ് കൊതുകുകളുടെ പ്രജനനകേന്ദ്രമായേക്കാം. പ്രളയബാധിത മേഖലകളിലുടനീളം ഈ സ്ഥിതിയായതിനാലാണ് കൊതുകുജന്യ രോഗങ്ങളുടെ വ്യാപനത്തെ ഭയക്കേണ്ടിവരുന്നത്.
ഇതൊഴിവാക്കാന്‍ കൊതുകുകളേയും കൂത്താടികളേയും നശിപ്പിക്കുക മാത്രമാണ് മുന്നിലുള്ള മാര്‍ഗം. ഒരിടത്തും ഒരാഴ്ചയിലേറെ വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഉണ്ടാക്കരുത്. കെട്ടി നിൽക്കുന്ന വെള്ളം കമിഴ്ത്തി കളയുക വഴി അതിലെ കൂത്താടികളെ നശിപ്പിക്കാം.
രോഗം വന്നാല്‍ പരിപൂര്‍ണ വിശ്രമം നിര്‍ബന്ധമാണ്. തിളപ്പിച്ചാറിച്ച വെള്ളം ധാരാളം കുടിക്കണം. രോഗം വന്നവരെ വീണ്ടും കൊതുകു കടിക്കാനുള്ള സാഹചര്യവും പൂര്‍ണമായും ഒഴിവാക്കണം. കൊതുകുവലയോ കട്ടിയുള്ള പുതപ്പോ ഒക്കെ ഇതിനായി ഉപയോഗിക്കാം.
കൊതുകു കടിയില്‍ നിന്ന് രക്ഷനേടാന്‍ ചെയ്യാവുന്നത്
• ശരീരം പൂര്‍ണമായി മറയുന്ന വസ്ത്രങ്ങള്‍ ധരിക്കുക.
• സുരക്ഷിതമായ ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുക
• രാവിലെയും സന്ധ്യാസമയത്തും കൊതുകിനെ അകറ്റാന്‍ കഴിയുന്ന സുഗന്ധ ദ്രവ്യങ്ങള്‍ പുകയ്ക്കുക
• കൊതുകുവല ഉപയോഗിക്കുക
• വീടുകളുടെ ജനലുകളിലും വാതിലുകളിലും കൊതുകുകള്‍ കടക്കാത്ത വലകള്‍ സ്ഥാപിക്കുക.
പനിയുടെ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികില്‍സ തേടുകയാണ് ആദ്യം വേണ്ടത്. സ്വയം ചികില്‍സക്ക് ആരും മുതിരരുത്. എന്തുതരം പനിയാണെന്ന് തുടക്കത്തിലേതന്നെ കണ്ടെത്താന്‍ കൃത്യമായ പരിശോധനകളിലൂടെ മാത്രമേ സാധിക്കൂ. ഇത്തരത്തില്‍ രോഗം കണ്ടെത്തിയാല്‍ ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയുമെല്ലാം ചികില്‍സിച്ചു ഭേദമാക്കാനാകുമെന്ന് ഡോ. അല്‍ത്താഫ് ചൂണ്ടിക്കാട്ടി.
Mosquito-borne diseases or mosquito-borne illnesses are diseases caused by bacteria, viruses or parasites transmitted by mosquitoes