Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ആളുകൾക്കിടയിൽ ഏറ്റവുമധികം തെറ്റിദ്ധാരണകൾ നിലിനിൽക്കുന്ന ഒരു രോഗമാണ് പ്രമേഹം. ജീവിതശൈലീ രോഗങ്ങളുടെ തോത് കൂടുകയും സമൂഹത്തിൽ പ്രമേഹം ഒരു അപൂർവ്വ രോഗമല്ലാതായി മാറുകയും ചെയ്തതോടെയാണ് പ്രമേഹവുമായി ബന്ധപ്പെട്ട് തെറ്റായ ധാരണകൾ പടർന്നു പിടിക്കാൻ തുടങ്ങിയത്. ആരോഗ്യപ്രവർത്തകരിൽ നിന്നുൾപ്പെടെ ഇതുസംബന്ധമായ ശരിയായ വിവരങ്ങൾ കിട്ടുമെങ്കിലും പലർക്കും ഈ തെറ്റിദ്ധാരണകളിൽ അഭിരമിക്കാനാണ് ഇഷ്ടം. അത്തരത്തിലെ ചില ധാരണകളും അവയുടെ വസ്തുതകളും പരിശോധിക്കാം.
മിത്ത്: പ്രമേഹമുള്ളവർ മധുരം കഴിക്കാനേ പാടില്ല
വസ്തുത: മധുരം പൂർണമായും ഒഴിവാക്കുകയല്ല, നിയന്ത്രിത അളവിൽ മാത്രമേ കഴിക്കാവൂ എന്നാണ് പറയുന്നത്.
മിത്ത്: ടൈപ്പ് രണ്ട് പ്രമേഹം പേടിക്കേണ്ട ഒന്നല്ല
വസ്തുത: ഏതുതരം പ്രമേഹവുമായിക്കൊള്ളട്ടെ, പേടിക്കുകതന്നെ വേണം. ടൈപ്പ് രണ്ട് പ്രമേഹത്തെ അലസമായി നേരിട്ടാൽ ഭാവിയിൽ അത് വലിയ പ്രശ്‌നങ്ങൾക്കായിരിക്കും കാരണമാകുക.
മിത്ത്: ടൈപ്പ് രണ്ട് പ്രമേഹം തടിയുള്ളവരെയേ ബാധിക്കൂ
വസ്തുത: തെറ്റാണ്. ടൈപ്പ് രണ്ട് പ്രമേഹമുള്ളവരിൽ അഞ്ചിൽ ഒന്നും സാധാരണ തൂക്കമുള്ളവരോ തൂക്കം കുറഞ്ഞവരോ ആണ്.
മിത്ത്: പ്രമേഹമുള്ളവർ 'ഡയബറ്റിക് ഫുഡ്' മാത്രമേ കഴിക്കാവൂ
വസ്തുത: 'ഡയബറ്റിക് ഫുഡ്' എന്നതുതന്നെ ഒരു മിത്താണ്. ഇത്തരം ഭക്ഷണങ്ങളിൽ സാധാരണ മധുരത്തിനു പകരം ഷുഗർ ആൽക്കഹോളുകൾപോലെ മറ്റു ചിലതാണ് മധുരത്തിനായി ഉപയോഗിക്കുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുക മാത്രമല്ല പല തരത്തിലുള്ള പാർശ്വഫലങ്ങൾക്കും കാരണമാകുകയും ചെയ്യും. അതുകൊണ്ട് പ്രമേഹമുള്ളവർ 'ഡയബറ്റിക് ഫുഡ്' ഒഴിവാക്കുകയാണ് നല്ലത്.
മിത്ത്: പ്രമേഹമുള്ളവർ അന്ധരാകുകയും കാലുകൾ മുറിച്ചുകളയേണ്ടിവരികയും ചെയ്യും.
വസ്തുത: പ്രമേഹം അന്ധതയ്ക്കും അവയവങ്ങൾ നീക്കം ചെയ്യുന്നതിനും കാരണമാകുന്നുണ്ടെന്നത് ശരിയാണ്. എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും ഭാരവും മറ്റും നിയന്ത്രിച്ചുനിറുത്തുകയും പുകവലി ഉപേക്ഷിക്കുകയും ചെയ്താൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ വളരെയധികം കുറയ്ക്കാൻ സാധിക്കും. അന്ധതയും കാലുകൾ മുറിച്ചുമാറ്റുന്നതുമൊക്കെ ഒഴിവാക്കാനാകുന്നവ തന്നെയാണ്. അതിന് കൃത്യമായി പ്രമേഹം പരിശോധിക്കുകയും നിയന്ത്രിച്ചുനിറുത്തുകയും വേണമെന്നു മാത്രം.
മിത്ത്: പ്രമേഹമുള്ളവർ അപകടകാരികളായ ഡ്രൈവർമാരാണ്.
വസ്തുത: ഇൻസുലിൻ എടുക്കുന്നവരിലും മറ്റും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താഴ്ന്നുപോകുന്ന ഹൈപ്പോഗ്ലൈസീമിയ ആണ് ഡ്രൈവർമാർക്ക് അപകടമുണ്ടാക്കുന്നത്. റോഡപകടങ്ങളിൽ 0.2 ശതമാനം മാത്രമേ ഹൈപ്പോഗ്ലൈസീമിയ ഉള്ള ഡ്രൈവർമാർ മൂലം സംഭവിക്കുന്നുള്ളുവെന്നതാണ് വസ്തു. അതുകൊണ്ട് ഇക്കാര്യത്തിൽ പൊതുവൽക്കരണം ആവശ്യമില്ല.
മിത്ത്: പ്രമേഹമുള്ളവർ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പാടില്ല
വസ്തുത: തികച്ചും തെറ്റായ വിശ്വാസമാണിത്. പ്രമേഹമുള്ളവർക്കും തങ്ങളുടെ ആരോഗ്യകരമായ ജീവിതശൈലിക്കായി ഏതുതരം വ്യായാമത്തിലും ഏർപ്പെടാം. കായികവിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ചില കാര്യങ്ങൾ പരിഗണിക്കണമെന്നല്ലാതെ അതിൽ നിന്ന് മാറിനിൽക്കേണ്ട യാതൊരു കാര്യവുമില്ല
മിത്ത്: പ്രമേഹമുള്ളവർക്ക് പല ജോലികളും ചെയ്യാനാകില്ല
വസ്തുത: പ്രമേഹമുണ്ട് എന്ന കാരണത്താൽ ജോലി ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയാനാകില്ല. പ്രമേഹ ചികിൽസയിൽ ഒട്ടേറെ മുന്നേറ്റങ്ങൾ വന്നതോടെ പ്രമേഹമുള്ളവർക്ക് ചെയ്യാനാകാത്ത ജോലികൾ വളരെ കുറവാണ്. പ്രമേഹമുള്ളവർ ചില പ്രത്യേക ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ഒരു മേഖല സായുധസേനയാണ്. മുൻനിരയിൽ നിന്ന് പ്രമേഹമുള്ളവർ ഒഴിവാക്കപ്പെട്ടാലും മറ്റു സ്ഥാനങ്ങളിൽ അവർ സ്വീകാര്യരുമാണ്.
മിത്ത്: പ്രമേഹമുള്ളവർ രോഗബാധിതരാകാനുള്ള സാധ്യത കൂടുതലാണ്
വസ്തുത: ജലദോഷവും മറ്റു രോഗങ്ങളും പോലെ മാത്രമേ ഇക്കാര്യത്തിൽ പ്രമേഹത്തേയും കാണേണ്ടതുള്ളു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാതെ വന്നാൽ മാത്രമേ പ്രമേഹം രോഗകാരണമായി മാറുകയുള്ളു.
മിത്ത്: പ്രമേഹം പകരുന്നതാണ്
വസ്തുത: പ്രമേഹത്തെപ്പറ്റിയുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണയാണിത്. തുമ്മലിലൂടെയോ സ്പർശത്തിലൂടെയോ രക്തത്തിലൂടെയോ മറ്റേതെങ്കിലും വിധത്തിലോ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പ്രമേഹം പകരില്ല. പ്രമേഹം പകരാനുള്ള ഏക സാധ്യത മാതാപിതാക്കളിൽ നിന്ന് മക്കളിലേക്കാണ്. അതും ജനിതകമായ പ്രത്യേകത മാത്രമാണ്.
A popular misconception about diabetes is that it is caused by eating too many sugary foods