Posted By
News desk IMAlive
Edited by: IMAlive Editorial Team of Doctors
ഇന്ത്യയ്ക്ക് പുറത്ത് വിവിധ രാജ്യങ്ങളിലായി ലക്ഷക്കണക്കിന് പ്രവാസി മലയാളികളാണ് കോവിഡ് വ്യാപനത്തിന്റെ കഷ്ടതകൾ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ഒരുപക്ഷെ മറ്റുള്ളവരെ അപേക്ഷിച്ചു കുറെ അധികം വ്യാകുലതകൾക്ക് അവർ അടിമപ്പെടുന്നുണ്ടെന്നുള്ളത് ദുഃഖകരമായ വസ്തുതയാണ്. ലേബർ ക്യാമ്പുകളിലും ബാച്ചിലർ മുറികളിലും തിങ്ങി താമസിക്കുന്നവർക്ക് ശാരീരിക അകലം പാലിക്കാൻ കഴിയാതെ വരുന്നത് ഉത്ക്കണ്ഠ ഉളവാക്കുന്നുണ്ട്. രോഗത്തെ കുറിച്ചുള്ള ഭീതിക്കൊപ്പം നാട്ടിലുള്ള കുടുംബാംഗങ്ങളുടെ സുരക്ഷിതത്വത്തെകുറിച്ചുള്ള വ്യാകുലതയും ജോലിസംബന്ധമായ അനിശ്ചിതത്വവും സാമ്പത്തിക ബുദ്ധിമുട്ടുകളും കൂനിന്മേൽ കുരുവെന്ന പോലെ ഭൂരിഭാഗം തൊഴിലാളികളെയും മധ്യ വർഗത്തേയും അലട്ടുന്നുണ്ട്. തൊഴിൽദാതാക്കളും പ്രവാസികൾക്കിടയിലെ സമ്പന്നരും ഒരേപോലെ സംഘർഷത്തിന്നടിമപ്പെട്ട മറ്റൊരു കാലം ഉണ്ടായിട്ടില്ലതന്നെ.
ഗൾഫ് മലയാളികളിൽ നല്ലൊരു പങ്കും പ്രമേഹം, രക്താതിസമ്മർദ്ദം തുടങ്ങി പല ജീവിത ശൈലീ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്നവരാണ് . തൊഴിലുടമ നൽകുന്ന ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ചികിത്സ മുടക്കം കൂടാതെ നടക്കുന്നുണ്ടെങ്കിലും വളരെ വലിയൊരു വിഭാഗത്തിന് അത്തരം സഹായങ്ങൾ ലഭിക്കുന്നില്ല എന്നുള്ളത് ഗൗരവതരമായ പ്രത്യാഘാതങ്ങൾ, കൊറോണക്കാലത്ത് പ്രത്യേകിച്ചും, ഉളവാക്കുമെന്നുറപ്പാണ്. ഇവരിൽ വലിയൊരു വിഭാഗം സുഹൃത്തുക്കൾ മുഖേന നാട്ടിൽ നിന്ന് വരുത്തുന്ന ഔഷധങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അതിന്റെ വരവ് നിലച്ചതോടെ അവരും വലിയ ആശങ്കയിലാണ് . മരുന്നുകൾ പെട്ടെന്ന് നിർത്തിയാലുള്ള പ്രത്യാഘാതങ്ങൾ വിവരണാതീതമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. അതിനെല്ലാം പുറമെയാണ് വിസിറ്റിങ് വിസയിൽ വന്ന് ഇവിടെ കുടുങ്ങി പോയവർ . അവരിൽ പലരും കൊണ്ടുവന്ന മരുന്നുകൾ കഴിഞ്ഞ് ആശങ്കയിലാണ് . പ്രവാസി മലയാളികളുടെ അവസ്ഥ ഇതാണെങ്കിലും അവർ കൂട്ടമായി സംസ്ഥാനത്തേയ്ക്ക് തിരികെ എത്തുന്നത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന സംശയം പല കോണുകളിൽ നിന്നും ഉയരുന്നുമുണ്ട്. പലപ്പോഴും മോശം അവസ്ഥയിൽ നാം ആഗ്രഹിക്കുക വേണ്ടപ്പെട്ടവരുടെ സാമീപ്യവും പിന്തുണയുമാണല്ലോ. നമ്മുടെ നാടിന്റെ നട്ടെല്ല് പ്രവാസികളാണ് എന്ന കാര്യം ഊണിലും ഉറക്കത്തിലും ഓർത്തുകൊണ്ട് തൽക്കാലം നമുക്ക് ആശങ്കകൾക്ക് വിട നൽകാം. സംസ്ഥാന സർക്കാർ പ്രവാസികളുടെ ക്ഷേമത്തിനും രോഗബാധ തടയാനും എന്ത് പദ്ധതിയാണ് തയ്യാറാക്കാൻ പോകുന്നത്, അത് എത്രത്തോളം പ്രാവർത്തികമാവും എന്നതാണ് നാം ഇപ്പോൾ ചിന്തിക്കേണ്ടത്.
പ്രവാസികളുടെ എണ്ണമാണ് ആശങ്കളുടെ കാതൽ എന്ന് വേണമെങ്കിൽ പറയാം.സംസ്ഥാന സർക്കാരിനു വേണ്ടി സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനപ്രകാരം 21.21 ലക്ഷം മലയാളികളാണ് വിദേശരാജ്യങ്ങളിലുള്ളത്. ഇതിൽ 18.93 ലക്ഷം പേർ ഗൾഫ് രാജ്യങ്ങളിലാണ്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഗൾഫിൽ 25 ലക്ഷത്തോളം മലയാളികളുണ്ട്. നിലവിൽ പ്രവാസികളെ തിരികെ കൊണ്ടുവരാനാകുമോ എന്ന കാര്യത്തിൽ കാര്യമായ വ്യക്തത വന്നിട്ടില്ല. എന്നാൽ നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ അതതു രാജ്യങ്ങൾ കൊണ്ടുപോകണമെന്ന് യുഎഇ കർശനമായി പറഞ്ഞതും മറ്റ് രാജ്യങ്ങൾ ഇത് ആവർത്തിക്കാനുള്ള സാധ്യതയുള്ളതിനാലും പ്രവാസികളെ തിരികെ എത്തിക്കേണ്ടി വന്നേയ്ക്കാം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ അന്തിമ തീരുമാനം ഉണ്ടായാൽ പ്രതിദിനം 6000 പേരെങ്കിലും സംസ്ഥാനത്ത് എത്തുമെന്നാണ് നിഗമനം.
പ്രവാസികളുടെ പ്രശ്‌നങ്ങൾ അറിയിക്കാൻ നോർക്ക ഒരുക്കിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ വിവരങ്ങൾ പ്രകാരം ഒരു ലക്ഷത്തിലേറെ പേർ എത്തുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. എണ്ണം വളരെ വലുതായതിനാൽ അവരെ സുരക്ഷിതമായി ക്വാറന്റീനിൽ പാർപ്പിക്കുന്നതിനുള്ള ആസൂത്രണം തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചുകഴിഞ്ഞു. ഇനി സംസ്ഥാന സർക്കാരിന്റെ ഒരുക്കങ്ങൾ എങ്ങനെയെന്ന് പരിശോധിക്കാം.
അതതു രാജ്യങ്ങളിൽ പരിശോധന നടത്തി കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ച ശേഷമേ യാത്രയ്ക്ക് അനുമതി നൽകൂ.
സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ പാസും നിർബന്ധമാക്കും. വിമാനത്താവളങ്ങളിൽ പരിശോധന നടത്തി കോവിഡ് കെയർ ഹോമുകളിലെത്തിക്കുകയും ഫലം നെഗറ്റീവ് ആയാൽ വീടുകളിൽ ക്വാറന്റീൻ അനുവദിക്കുകയും ചെയ്യും.
കേന്ദ്ര തീരുമാനമായാൽ പ്രവാസികളെ മുൻഗണനാക്രമത്തിൽ വിവിധ ഘട്ടങ്ങളായാകും തിരികെയെത്തിക്കുക. രോഗികൾ, സ്ത്രീകൾ, വയോധികർ, കുട്ടികൾ എന്നിവർക്കായിരിക്കും മുൻഗണന
കോവിഡ് സമൂഹവ്യാപനമുണ്ടായാൽ നിരീക്ഷണത്തിൽ പാർപ്പിക്കാനും മറ്റുമായി സർക്കാർ 2 ലക്ഷത്തിലേറെ മുറികൾ സജ്ജമാക്കുന്നുണ്ട്. പാർപ്പിക്കാനുള്ള സന്നദ്ധത സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്.
പ്രവാസികൾക്കായി മൂന്ന് തരത്തിലുള്ള ക്വാറന്റീൻ ക്രമമാണ് സംസ്ഥാന സർക്കാർ നിർദേശിക്കുന്നത്
ക്വാറന്റീൻ 1 -ബന്ധുക്കൾക്കു പോലും രോഗപ്പകർച്ചയുണ്ടാവില്ലെന്ന് ഉറപ്പാക്കി ആദ്യ 14 ദിവസം വീട്ടിൽ തന്നെ തങ്ങാൻ സൗകര്യമുള്ളവർക്ക് അങ്ങനെ കഴിയാം. ആരോഗ്യപ്രവർത്തകർ വീടു സന്ദർശിച്ചു സുരക്ഷ ഉറപ്പുവരുത്തും.
ക്വാറന്റീൻ 2 - വിമാനത്താവളത്തിനു സമീപം ആരോഗ്യവകുപ്പു കണ്ടെത്തിയ ഹോട്ടലുകളിൽ സ്വന്തം ചെലവിൽ കഴിയാം.
ക്വാറന്റീൻ 3 - സർക്കാർ ചെലവിൽ താമസം, ഭക്ഷണം, മരുന്ന് എന്നിവ ലഭിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിൽ ക്വാറന്റീനിൽ കഴിയാം.
Due to the spread of COVID19, lots of NRIs are trying to return home. Are the government and healthcare institutions ready to handle the influx of new patients? Let's find out.