Posted By
ഗവേഷകരിൽ നിന്നും ശാസ്ത്രജ്ഞരിൽ നിന്നും ലോകം ഇതുപോലെ ഒരു നല്ല വർത്തയ്ക്കായി കാതോർത്തിരുന്ന സമയം ലോകചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. കഴിഞ്ഞ ഏഴ് മാസങ്ങളായി കോവിഡ് 19 അണുബാധയ്ക്കുള്ള വാക്സിനായി കഠിന പരിശ്രമത്തിലാണ് ശാസ്ത്രലോകം. 13 ദശലക്ഷത്തിലധികം ആളുകളെ ഇതുവരെ ബാധിക്കുകയും ലക്ഷക്കണക്കിന് മരണങ്ങൾക്ക് കാരണമാവുകയും ചെയ്ത കൊറോണ വൈറസിനെ പൂർണ്ണമായും പിടിച്ചു കെട്ടാൻ ഒരു വാക്സിൻ അല്ലാതെ നമുക്ക് മുന്നിൽ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല.
ആഗോളതലത്തിൽ വിവിധ ഘട്ടങ്ങളിലായി 155ൽ അധികം വാക്സിൻ പരീക്ഷങ്ങൾ നടക്കുന്നുണ്ട്. ഇതുവരെ ഇതിൽ 3 വാക്സിനുകൾ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലുകളിൽ എത്തിയിട്ടുണ്ട്. നിലവിൽ, ഓക്സ്ഫോർഡ് സർവകലാശാല, ചൈനീസ് കമ്പനിയായ സിനോഫാം, ചൈനീസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ സിനോവാക് എന്നിവർ വികസിപ്പിച്ചെടുത്ത വാക്സിനുകളാണ് മനുഷ്യ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിലെത്തിയിട്ടുളളത്.
ഇതിനിടെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ COVID19 വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഒന്നാം ഘട്ടം ആദ്യമായി വിജയകരമായി പൂർത്തിയാക്കിയ വാർത്ത ലോകത്തെമ്പാടുമുള്ള ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ്. വാക്‌സിനുകളുടെ I / II ആം ഘട്ട പഠനങ്ങളുടെ വാർത്ത ഇരുപതിനാണ് ഓക്സ്ഫോർഡ് പുറത്തുവിട്ടത്.
ആന്റിബോഡി വർദ്ധിപ്പിക്കുന്ന ‘AZD1222’ എന്ന ഈ വാക്സിൻ നമ്മുടെ ഉപയോഗത്തിന് അനുയോജ്യമാണെന്നും ശരീരത്തിൽ ആവശ്യമായ പ്രതിരോധശേഷി ഉണ്ടാക്കുന്നുണ്ടെന്നും മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങൾ വ്യക്തമാക്കുന്നു. ശരീരത്തിലെ സംരക്ഷിത ആന്റിബോഡികളുടെയും “കില്ലർ ടി-സെല്ലുകളുടെയും” ഉൽപ്പാദനം ഒരുപോലെ വർധിപ്പിക്കുന്ന ഇരട്ട പ്രതികരണമാണ് ഓക്‌സ്‌ഫോർഡ് വാക്‌സിൻ ശരീരത്തിൽ ഉണ്ടാക്കുന്നത്.
AZD1222 വാക്സിൻ ത്വരിതപ്പെടുത്തുന്ന ടി-സെല്ലുകൾ മനുഷ്യ ശരീരത്തിൽ കൂടുതൽ കാലം നിലനിൽക്കുമെന്നാണ് കരുതുന്നത്. കോവിഡ് ബാധിച്ചതിനു ശേഷം സുഖപ്പെട്ട ആളുകളുടെ ശരീരത്തിലുള്ള സംരക്ഷിത ആന്റിബോഡികൾ വെറും മൂന്ന് മാസത്തോളം മാത്രമേ നിലനിൽക്കുന്നു എന്നതായിരുന്നു വാക്സിൻ വികസിപ്പിക്കുന്നതിലെ ഏറ്റവും വലിയ പ്രതിസന്ധി. അതുകൊണ്ടു തന്നെ ടി സെല്ലുകൾ ശരീരത്തിൽ കൂടുതൽ കാലം നിലനിൽക്കുന്ന ഫലങ്ങൾ ഓക്സ്ഫോർഡ് വാക്സിൻ കാണിക്കുന്നത് വലിയ പ്രതീക്ഷയാണ് ഗവേഷകർക്ക് നൽകുന്നത്.
18-55 വയസ്സിനിടയിലുള്ള സന്നദ്ധപ്രവർത്തകരിൽ ആവശ്യമായ പ്രതികരണമുണ്ടാക്കാൻ ഓക്സ്ഫോർഡ് വാക്സിന് കഴിഞ്ഞതായി പഠനങ്ങൾ തെളിയിക്കുന്നു. ഓക്സ്ഫോർഡിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫസർ അഡ്രിയാൻ ഹില്ലിന്റെ അഭിപ്രായത്തിൽ ആന്റിബോഡികളെ നിർവീര്യമാക്കുന്നതിനൊപ്പം വളരെ ശക്തമായ ടി-സെൽ പ്രതികരണവും വാക്സിന്റെ ഉപയോഗം കൊണ്ടുണ്ടാകുന്നുണ്ട്.
പരീക്ഷണങ്ങളുടെ ഏറ്റവും നിർണായകമായ മൂന്നാം ഘട്ടത്തിലേക്ക് ഗവേഷകർ ഇതിനകം പ്രവേശിച്ചു കഴിഞ്ഞു. കൊറോണ വൈറസിനെതിരെ വാക്സിനേഷൻ സംരക്ഷണം നൽകുന്നുണ്ടോ എന്ന് മനസിലാക്കാൻ ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരിൽ വാക്സിൻ പരീക്ഷിക്കുന്ന ക്ലിനിക്കൽ ട്രയൽ ഘട്ടമാണ് മൂന്നാം ഘട്ടം. ബഹുജന ഉപയോഗത്തിനായി വാക്സിൻ പുറത്തിറക്കുന്നതിന് അധികൃതരുടെ അനുമതി ലഭിക്കുന്നതിന് തൊട്ടുമുമ്പ് നടത്തുന്ന അവസാന ഘട്ട ട്രയലാണിത്.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി പങ്കാളിത്തമുള്ള ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമ കമ്പനിയായ അസ്ട്രസെനെക, സ്വകാര്യ വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) യുമായിവാക്സിൻ വിജയകരമാവുകയാണെങ്കിൽ ഡോസുകൾ ഉത്പാദിപ്പിക്കാനുള്ള ഇതിനകം കരാർ ഒപ്പിട്ടു. 20 ദശലക്ഷം ഡോസുകൾ വരെ ഉത്പാദിപ്പിക്കാനുള്ള കരാറിലാണ് ഒപ്പുവെച്ചത് .
ബ്രസീൽ അടക്കമുള്ള രാജ്യങ്ങളിൽ തനത് വാക്‌സിനായുള്ള മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അസ്ട്രസെനെക്ക ഇന്ത്യയിലും പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഹോംഗ്രൂൺ വാക്സിനുകൾ, കോവാക്സിൻ, സൈക്കോവ്-ഡി എന്നിവയുടെ I / II ഘട്ടങ്ങൾ രാജ്യത്ത് ആരംഭിക്കവെ ഓക്സ്ഫോർഡ്-അസ്ട്രാസെനെക്കയും ഓഗസ്റ്റ് മാസത്തോടെ മനുഷ്യ പരീക്ഷണങ്ങൾ നടത്തനാണ് ലക്ഷ്യമിടുന്നത്. കൂടാതെ ഇന്ത്യയിലും ഓക്സ്ഫോർഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയലുകൾ നടത്താൻ അനുമതി തേടുന്നുന്നുണ്ട്. അടുത്ത ഘട്ടവും വിജയകരമായാൽ ഈ വർഷം അവസാനത്തോടെ വാക്സിൻ വിപണിയിലെത്തും.
ആഗോളതലത്തിൽ കോവിഡ് കേസുകൾ ഏറ്റവും അധികമുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് കേസുകൾ ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇതിനേക്കാൾ നല്ലൊരു വാർത്ത നമുക്ക് ഇനി ലഭിക്കാനില്ല. അടുത്ത ഘട്ടത്തിലും ഓക്സ്ഫോർഡ് ഗവേഷക സംഘം വിജയം കൈവരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
The findings are hugely promising, but it is still too soon to know if this is enough to offer protection and larger trials are underway. The UK has already ordered 100 million doses of the vaccine.