Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
കേരളത്തിലെ പൊതുജനാരോഗ്യരംഗം മുന്‍പെങ്ങുമില്ലാത്തവിധം കുതിപ്പിന്റെ പാതയിലാണിപ്പോള്‍. താഴെത്തട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ അങ്ങു മുകളില്‍ മെഡിക്കല്‍ കോളജ് വരെ അതു നീളുന്നു. വന്‍കിട സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ കേരളത്തിലെ പല പ്രധാനപ്പെട്ട ആശുപത്രികളും ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി വരികയാണ്. താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രികളിലും കൂടുതല്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളൊരുക്കാനും സര്‍ക്കാര്‍ നടപടിയെടുത്തുവരുന്നു. ആശുപത്രികളെ രോഗീസൗഹൃദമാക്കുന്നതിനൊപ്പം സാധാരണക്കാര്‍ക്ക് കുറഞ്ഞചിലവില്‍ പരമാവധി മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കാനുമാണ് ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ ശ്രമം. അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന വലിയൊരു വിഭാഗം ഡോക്ടര്‍മാരുടെ നിസ്വാര്‍ഥമായ സേവനവും ഇതിനു പിന്നിലുണ്ട്.
സബ്സെന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെ
രാജ്യത്തുതന്നെ കുറഞ്ഞ ചെലവില്‍ മികച്ച ചികില്‍സ ലഭ്യമാകുന്ന സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനുള്ളതാണ്. ഏറ്റവും താഴെ ആരോഗ്യ സബ് സെന്ററുകള്‍ മുതല്‍ മുകളില്‍ മെഡിക്കല്‍ കോളജ് ആശുപത്രി വരെ നാലഞ്ചു തട്ടുകളിലായാണ് കേരളത്തില്‍ പൊതുജനാരോഗ്യരംഗം പ്രവര്‍ത്തിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ് സബ്സെന്ററുകള്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കു മുകളില്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളും അതിനു മുകളില്‍ താലൂക്ക് ആശുപത്രി, അതിനു മുകളില്‍ ജില്ലാ ആശുപത്രി, അതിനു മുകളില്‍ ജനറല്‍ ആശുപത്രി എന്നിങ്ങനെയാണ് ഈ ശൃംഖല വളരുന്നത്. ഏറ്റവും മുകളിലായി മെഡിക്കല്‍ കോളജ് ആശുപത്രികള്‍ വരും. ഇതില്‍ ഓരോ തലത്തിലും സമഗ്രമായ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
തീര്‍ത്തും സാധാരണക്കാരായ ആളുകളുടെ ഒരുകാലത്തെ പ്രധാന ആശ്രയം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായിരുന്നു. പ്രത്യേകിച്ച് മലയോര, ആദിവാസി, തീരദേശ മേഖലകളില്‍. ഒരു പനിയോ വയറിളക്കമോ വന്നാല്‍ ആളുകള്‍ ഓടിയെത്തുക ഇവിടേക്കാണ്. അവിടെ ആ രോഗങ്ങള്‍ ചികില്‍സിച്ചു ഭേദമാക്കാനുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു. സബ് സെന്ററുകളാകട്ടെ വീടുകള്‍ സന്ദര്‍ശിച്ച് ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഏതെങ്കിലും രോഗത്തിന്റെ സാധ്യത കണ്ടെത്തിയാല്‍ അപ്പോള്‍തന്നെ ഇടപെട്ട് അത് നിയന്ത്രിക്കുകയും ചെയ്യുന്ന സ്ഥലങ്ങളുമായിരുന്നു. കുട്ടികളുള്ള വീടുകളിലെത്തി പ്രതിരോധ കുത്തിവയ്പുകളെപ്പറ്റി അവബോധമുണ്ടാക്കുകയും കുട്ടികള്‍ക്ക് കുത്തിവയ്പുകള്‍ കൃത്യമായി എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സബ്സെന്ററുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരാണ്.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ആശാവര്‍ക്കര്‍മാര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യസേന തുടങ്ങി ജനങ്ങളുമായി നേരിട്ടിടപഴകുന്ന വിഭാഗമാണ് ഇവിടങ്ങളിലുള്ളത്. ഒരു മെഡിക്കല്‍ ഓഫീസര്‍ ഇവര്‍ക്ക് നേതൃത്വം നല്‍കാനുമുണ്ടാകും. ഇവിടെ നിന്ന് അല്‍പംകൂടി മെച്ചപ്പെട്ട ചികില്‍സ ആവശ്യമുള്ളവരെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യും. 80,000 മുതല്‍ 1,20,000 വരെ ജനസംഖ്യയുള്ള മേഖലയിലാണ് സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
രോഗങ്ങളെ നേരിടുന്നതില്‍ ഓരോ കാലത്തും ഓരോരോ ലക്ഷ്യങ്ങള്‍ ലോകാരോഗ്യസംഘടന പ്രഖ്യാപിക്കാറുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ പോളിയോ വിമുക്തമാകുക, കോളറ വിമുക്തമാകുക എന്നിങ്ങനെ പലതാണത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരത്തില്‍ പ്രഖ്യാപിക്കപ്പെട്ട പല ലക്ഷ്യങ്ങളും വളരെ നേരത്തേതന്നെ നേടിക്കഴിഞ്ഞതാണ്. ആരോഗ്യരംഗത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പത്തും ഇരുപതും വര്‍ഷം മുന്നിലാണ് ഇക്കാര്യത്തില്‍ കേരളമെന്നതാണ് വസ്തുത. അതിന് ഏറ്റവുമധികം സഹായകമായത് സബ് സെന്ററുകളില്‍ തുടങ്ങുന്ന ചികില്‍സാ ശൃംഖല തന്നെയായിരുന്നു.
വിഭവശേഷി കുറഞ്ഞു, രോഗികള്‍ അകന്നു
എന്നാല്‍ ജനസംഖ്യയിലും രോഗങ്ങളിലും വര്‍ധനവുണ്ടായതോടെ ഇത്തരം കേന്ദ്രങ്ങളിലെ സൗകര്യങ്ങളും ജീവനക്കാരുടെ ലഭ്യതയും പ്രശ്നമാകാന്‍ തുടങ്ങി. ആദ്യമൊക്കെ ജനങ്ങള്‍ക്കിടയിലേക്കിറങ്ങി ചെന്ന് രോഗങ്ങള്‍ കണ്ടെത്തി മുന്‍കൂട്ടി ചികില്‍സിക്കുകയായിരുന്നെങ്കില്‍ പയ്യെപ്പയ്യെ, രോഗങ്ങള്‍ക്ക് കൃത്യമായ ചികില്‍സ ഇവിടങ്ങളില്‍ നിന്ന് ലഭ്യമാകാത്ത സ്ഥിതി വന്നു. ഒരു ഡോക്ടര്‍ ഒരു ദിവസം നാനൂറ് രോഗികളെ വരെ നോക്കേണ്ട സ്ഥിതിയുണ്ടാകുമ്പോള്‍ ആര്‍ക്കും മെച്ചപ്പെട്ട ചികില്‍സ ലഭ്യമാകാത്ത അവസ്ഥയുണ്ടായി. ഒരു രോഗിയെ നോക്കാന്‍ ഒരു മിനിട്ടുപോലും ലഭ്യമാകാത്ത അവസ്ഥ.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ മൂന്നു ദിവസം ഉച്ചവരെ മാത്രമാണ് ഒ.പി. പ്രവര്‍ത്തിക്കുക. ബാക്കി മൂന്നു ദിവസങ്ങളില്‍ ജീവനക്കാര്‍ ഫീല്‍ഡ് വിസിറ്റ് നടത്തണം. പല പകര്‍ച്ച വ്യാധികളും നേരത്തേ കണ്ടെത്താനും തടയാനും കഴിഞ്ഞിരുന്നത് ഈ ഫീല്‍ഡ് വിസിറ്റിലൂടെയായിരുന്നെന്നത് വാസ്തവം തന്നെയാണ്. പക്ഷേ, രോഗികളുടേയും രോഗങ്ങളുടേയും തിരക്കിനനുസരിച്ച് ആള്‍ശേഷിയും മറ്റും ആരോഗ്യമേഖലയില്‍ വര്‍ധിക്കാതെ വന്നതോടെ കാര്യങ്ങള്‍ പിടിച്ചാല്‍ കിട്ടാതായി. മെച്ചപ്പെട്ട ചികില്‍സയും സമയലാഭവും ലക്ഷ്യമിട്ട് ആളുകള്‍ സ്വകാര്യ ആശുപത്രികളിലേക്ക് ചേക്കേറിത്തുടങ്ങുകയും ചെയ്തു.
തൊണ്ണൂറുകളിലാണ് കേരളത്തില്‍ സ്വകാര്യമേഖലയില്‍ ആശുപത്രികള്‍ പുഷ്ടിപ്പെടാന്‍ തുടങ്ങിയത്. സ്വകാര്യമേഖലയില്‍ കൂടുതല്‍ ചികില്‍സാസൗകര്യങ്ങള്‍ ഉണ്ടായതോടെ കേരളത്തിലെ രോഗികളില്‍ സര്‍ക്കാര്‍ മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം 35 ശതമാനം മാത്രമായി കുറഞ്ഞു. 65 ശതമാനം ആളുകളും സ്വകാര്യ മേഖലയെ ആശ്രയിക്കാന്‍ തുടങ്ങി. മെച്ചപ്പെട്ട ചികില്‍സ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ക്കൊപ്പം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതും അത്യാവശ്യമായി വന്നു. അത്തരത്തിലൊരു നവീകരണമാണ് ഇന്ന് കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത് നടക്കുന്നത്.
ഉയര്‍ച്ചയുടെ പാതയിലേക്ക്
കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പൊതുജനാരോഗ്യമേഖലയിലെ നവീകരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം 35 ശതമാനമെന്നത് 40 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ആര്‍ദ്രം പദ്ധതിയുടെയും മറ്റും പിന്‍ബലത്തില്‍ നടക്കുന്ന നവീകരണങ്ങളാണ് ഇതിനു കാരണം.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മിക്കതിനേയും സാമൂഹികാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുകയാണ് ആദ്യപടിയായി ചെയ്യുന്നത്. ഇനി മുതല്‍ ഇവയുടെ പേര് കുടുംബാരോഗ്യ കേന്ദ്രം എന്നായി മാറും. സബ്സെന്ററുകള്‍ കുടുംബാരോഗ്യ ഉപ കേന്ദ്രങ്ങളും. ഒരു ഡോക്ടര്‍ മാത്രം സേവനമനുഷ്ഠിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ സാമൂഹികാരോഗ്യകേന്ദ്രങ്ങളായി മാറുമ്പോള്‍ അവിടെ രണ്ടു ഡോക്ടര്‍മാര്‍കൂടി അധികമായെത്തും. ഒരാളെ സര്‍ക്കാരും മറ്റൊരാളെ തദ്ദേശ സ്ഥാപനവുമാണ് നിയമിക്കുക. നിലവില്‍ സ്റ്റാഫ് നഴ്സിന്റെ പോസ്റ്റ് ഇവിടങ്ങളിലില്ല. അതിനും മാറ്റമാകും. രണ്ട് സ്റ്റാഫ് നഴ്സുമാരാണ് ഇനി നിയമിക്കപ്പെടുക. ആശുപത്രി വികസന കമ്മിറ്റികളാണ് ലാബ് ടെക്നീഷ്യന്‍ പോലുള്ള പാര മെഡിക്കല്‍ ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. അതും സര്‍ക്കാരില്‍ നിന്നുള്ള സ്ഥിരനിയമനമായി മാറും. ഫാര്‍മസിസ്റ്റിനേയും ലഭിക്കും. രക്ത പരിശോധനയ്ക്ക് സെമി ഓട്ടോമാറ്റിക് അനലൈസര്‍ പോലുള്ള നവീന ഉപകരണങ്ങളും ലഭിക്കും. സേവനത്തിന്റെ ഗുണനിലവാരത്തില്‍ കാര്യമായ മാറ്റമാണ് ഇതിലൂടെ ഉണ്ടാകുകയെന്ന് മലയോര മേഖലയായ അമ്പൂരിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായ ഡോ. നവജീവന്‍ ചൂണ്ടിക്കാട്ടുന്നു.
ഉള്‍പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് നിലവില്‍ അല്‍പംകൂടി മെച്ചപ്പെട്ട ചികില്‍സ ലഭിക്കണമെങ്കില്‍ ഏറെ ദൂരെ പോകേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ പലരും പോകാന്‍ തയ്യാറാകില്ല. കുടുംബാരോഗ്യകേന്ദ്രങ്ങളുടെ വരവോടെ ഇക്കാര്യത്തിനും കുറേയെങ്കിലും പരിഹാരം കാണാനാകുമെന്ന് ഡോ. നവജീവന്‍ ചൂണ്ടിക്കാട്ടി.
അമ്പൂരിയിലെ ആദിവാസി മേഖലകളില്‍ നിന്നും മറ്റും ചികില്‍സ തേടിയെത്തുന്നവര്‍ കാട്ടിലൂടെയും വള്ളത്തിലും രണ്ടും മൂന്നും മണിക്കൂര്‍ സഞ്ചരിച്ചാണ് വരുന്നത്. ഇങ്ങനെ ആശുപത്രിയിലെത്തുന്നവര്‍ക്ക് ഡോക്ടറെ കാണാനായി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്നത് പ്രശ്നമാണ്. സ്വസ്ഥമായി അല്‍പം വിശ്രമിക്കാനുള്ള സൗകര്യം ഇവര്‍ക്ക് അനിവാര്യമാണ്. നവീകരണം യാഥാര്‍ഥ്യമാകുന്നതോടെ രോഗികള്‍ക്ക് ആശുപത്രിയിലെത്തിയാല്‍ സ്വസ്ഥമായി ഇരിക്കാന്‍ പറ്റുന്ന കാത്തിരിപ്പു സ്ഥലവും, കാണാന്‍ ടി.വിയും, കുട്ടികളെ ലക്ഷ്യമിട്ട് ശിശു സൗഹൃദ അന്തരീക്ഷവും, വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണനയും, ഭിന്നശേഷിക്കാര്‍ക്ക് ഉപയുക്തമാകുന്ന ടോയ്ലറ്റുകളും, വൃത്തിയുള്ള അന്തരീക്ഷവുമെല്ലാം ഉറപ്പാകുകയാണ് ചെയ്യുന്നതെന്ന് ഡോ. നവജീവന്‍ പറഞ്ഞു.
ഒരുകാലത്ത് സബ്സെന്ററുകള്‍ ആരോഗ്യപരിരക്ഷയില്‍ വലിയ പങ്ക് വഹിച്ചിരുന്നു. ഫീല്‍ഡില്‍ പോകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ രോഗങ്ങള്‍ സംശയിക്കുന്നവരെ കണ്ടെത്തി സബ്സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളിലെത്തിക്കും. അവിടെ അവരുടെ രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചും നിരീക്ഷിച്ചുമാണ് രോഗങ്ങളെ വരുതിയിലാക്കിയിരുന്നത്. പിന്നീട് ആളുകള്‍ ഇവിടെ നിന്ന് അകന്നുപോയിത്തുടങ്ങി. അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അത് വിജയം കൈവരിക്കുന്നതോടെ കേരളം പൊതുജനാരോഗ്യരംഗത്ത് പുതിയൊരു ഘട്ടത്തിലേക്കു കടക്കുമെന്നും ഡോ. നവജീവന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.
Kerala's achievements in the health sector have been often cited as role models for the country