Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
നീതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയിൽ കേരളം വീണ്ടും ഒന്നാമത്. തുടർച്ചയായ രണ്ടാം തവണയാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. പ്രളയവും, നിപയും പോലുള്ള മഹാവിപത്തുകളെ മറികടന്നാണ് കേരളം ഈ നേട്ടത്തിലേയ്ക്ക് നടന്നടുത്തതെന്ന യാഥാർത്ഥ്യം നേട്ടത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു.
2015-16 മുതൽ 2017-18 വരെയുള്ള കാലയളവിലെ ആരോഗ്യരംഗത്തെ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് റിപ്പോർട്ട് തയ്യാറാക്കിയത്. കേരളത്തിന് പിന്നിൽ ആന്ധ്രാപ്രദേശ് രണ്ടാം സ്ഥാനത്തും മഹാരാഷ്ട്ര മൂന്നാമതുമാണ്. കഴിഞ്ഞ റിപ്പോർട്ടിന് സമാനമായി ഉത്തർപ്രദേശ് തന്നെയാണ് ഇത്തവണയും അവസാന സ്ഥാനത്ത്. 'ആരോഗ്യമുള്ള സംസ്ഥാനങ്ങൾ വികസിത ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ട് നീതി ആയോഗ് വൈസ് ചെയർമാൻ ഡോ. രാജീവ് കുമാറാണ് പുറത്തിറക്കിയത്. 23 ഹെൽത്ത് ഇൻഡിക്കേറ്ററുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
റിപ്പോർട്ട് പ്രകാരം, ആരോഗ്യ പരിപാലനം, ശുചിത്വ നിലവാരം, ആശുപത്രികളുടെ പ്രവർത്തനം, ശിശു ജനന മരണ നിരക്ക് തുടങ്ങിയ സമഗ്രമായ ആരോഗ്യപ്രവർത്തനങ്ങളിൽ കേരളം ഏറെ മുന്നിട്ട് നിൽക്കുന്നു. ആരോഗ്യമേഖലയിൽ ഏറ്റവും വളർച്ച കൈവരിച്ച സംസ്ഥാനങ്ങളിൽ ഹരിയാന, രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവയാണ് മുന്നിൽ. ഒഡീഷ, ബീഹാർ എന്നിവയാണ് ഉത്തർപ്രദേശിനൊപ്പം മോശം പ്രകടനം കാഴ്ച്ചവെച്ച മറ്റ് സംസ്ഥാനങ്ങൾ. ചെറിയ സംസ്ഥാനങ്ങളിൽ മിസോറാമാണ് മുന്നിൽ. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും വളർച്ച കൈവരിച്ച സംസ്ഥാനങ്ങൾ ത്രിപുരയും മണിപ്പൂരുമാണ്.
2018 ഫെബ്രുവരിയിലാണ് നീതി ആയോഗ് ആദ്യമായി ഹെൽത്ത് ഇൻഡക്‌സ് പ്രസിദ്ധീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധർ എന്നിവരുമായി ചർച്ച നടത്തിയും അവരിൽനിന്ന് നിർദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിച്ചുമാണ് പഠനം നടത്തിയത്. ലോകബാങ്കിൻറെ സാങ്കേതിക സഹായവും ഇതിന് ലഭിക്കുന്നുണ്ട്
For the second time in a row, Kerala has emerged as the top ranking state in terms of overall health performance