Posted By
തിരുവനന്തപുരം ; കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകളില്‍ ഒന്നായ ആയുഷ്മാന്‍ പദ്ധതിയുടെ വിവിധ വശങ്ങളെ കുറിച്ച് കടുത്ത ആശങ്ക നിലനില്‍ക്കുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. അടുത്ത വര്‍ഷം മുതല്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ പങ്കാളികളാകുവാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ പ്രൊഫഷണല്‍ ഓര്‍ഗൈനൈസേഷനുകളുടെ സംയുക്ത യോഗം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിളിച്ചു കൂട്ടി ചര്‍ച്ച ചെയ്തിരുന്നു. അതില്‍ ഉയര്‍ന്ന് വന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങള്‍ വളരെയധികം പ്രസക്തമാണെന്ന് യോഗം വിലയിരുത്തി. പദ്ധതിയില്‍ മുന്നോട്ടു വച്ചിട്ടുള്ള നിരക്കുകള്‍ ചികില്‍സയുടെ ഗുണനിലവാരത്തെത്തന്നെ ബാധിക്കുന്നതാണെന്നതാണ് പ്രധാന ആശങ്ക. ഉദാഹരണത്തിന് പ്രസവ ശസ്ത്രക്രിയക്ക് ഏറ്റവും താഴ്ന്ന നിരക്കുള്ള ആശുപത്രിയില്‍ പോലും 30,000 മുതല്‍ 40,000 രൂപവരെ ആകുമെങ്കില്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന നിരക്ക് വെറും എണ്ണായിരം രൂപയാണ്. ഈ നിരക്കില്‍ രോഗികളെ ചികിത്സിക്കാന്‍ നിര്‍ബന്ധിതമാകുന്നത് ചികിത്സയുടെ ഗുണ നിലവാരവും കുറയാന്‍ കാരണമാകും. ഇത് രോഗിയുടെ ജീവനു തന്നെ അപകടകരമാക്കിയേക്കാമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിലയിരുത്തി.
ആയുഷ്മാന്‍ പദ്ധതിയില്‍ ഏക ഡോക്ടര്‍ ഉള്ള ആശുപത്രികളേയും ഉള്‍പ്പെടുത്തണമെന്നാണ് ഐ.എം.എ ആവശ്യപ്പെടുന്നത്. മറ്റു പദ്ധതികളില്‍ സംഭവിച്ചത് പോലെ കോടിക്കണക്കിന് രൂപ ആശുപത്രികള്‍ക്ക് നല്‍കാതിരിക്കാനുള്ള സാഹചര്യം ഈ പദ്ധതിയില്‍ ഉണ്ടാകാന്‍ പാടില്ല എന്നും യോഗം വിലയിരുത്തി. ഇന്‍ഷുറന്‍സ് ഏജന്‍സികള്‍ പോലുള്ള ഇടനിലക്കാരെ ഒഴിവാക്കി കൊണ്ട് നേരിട്ട് ചികിത്സ നടപ്പാക്കുന്നതാകും രോഗികള്‍ക്ക് കൂടുതല്‍ ഉപകാര പ്രദമെന്നും യോഗം വിലയിരുത്തി. നിലവിൽ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള വ്യവസ്ഥകളുമായി ആയുഷ്മാന്‍ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നത് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും യോഗം കണ്ടെത്തി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കെ പി എച്ച് എ, ക്യു പി എം പി എ , കെ എ എസ് കെ തുടങ്ങിയ എട്ടോളം സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലേക്ക് കൊണ്ട് വരാനും യോഗം തീരുമാനിച്ചു.
ഡോ. ഇ.കെ ഉമ്മര്‍
( ഐംഎഎ സംസ്ഥാന പ്രസിഡന്റ്)
ഡോ. എന്‍ സുള്‍ഫി
(ഐഎംഎ സംസ്ഥാന സെക്രട്ടറി)
ഡോ എ വി ജയകൃഷ്ണൻ
(ചെയർമാൻ ഹോസ്പിറ്റൽ ബോർഡ് ഓഫ് ഇന്ത്യ)
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Ayushman Bharat, world's largest government-funded healthcare scheme