Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതും അതികഠിനമായ ശരീരവേദന ഉളവാക്കുന്നതുമായ അസുഖമാണ് ഫൈബ്രോമയാൾജിയ. അസുഖം ബാധിച്ചയാൾക്ക് സഹിക്കാനാകാത്ത ശരീരവേദനയാണ് അനുഭവപ്പെടുക. എന്നാൽ ഫൈബ്രോമയാൾജിയയുടെ ലക്ഷണങ്ങളായ ശരീരവേദനയും ക്ഷീണവും മറ്റ് പല അസുഖങ്ങളുടേയും ലക്ഷണങ്ങൾ കൂടിയായതിനാൽ അസുഖമേതെന്ന് പെട്ടെന്ന് കണ്ടെത്താൻ ഒരു ഡോക്ടർക്ക് സാധിക്കുകയില്ല. ഇതുതന്നെയാണ് ഈ അസുഖത്തെ വളരെ അപകടകാരിയാക്കുന്നത്.
ലാബ് ടെസ്റ്റിലൂടെ ഫൈബ്രോമയാൾജിയ കണ്ടെത്താൻ സാധിക്കുകയില്ല. അതിനാൽ ഫൈബ്രോമയാൾജിയ ആണെന്ന നിഗമനത്തിലെത്തിച്ചേരാൻ മറ്റ് അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഡോക്ടർമാരുടെ ഏക വഴി. ഈ അസുഖത്തിന്റെ ചികിത്സയിലും ചില വ്യത്യാസങ്ങളുണ്ട്. ഒരു കൂട്ടായ സമീപനമാണ് ചികിത്സയ്ക്കാവശ്യം. ചികിത്സാ സംഘത്തിൽ ഡോക്ടർ, ഫിസിക്കൽ തെറാപ്പിസ്റ്റ്, മറ്റ് ആരോഗ്യപരിപാലനസേവനങ്ങൾ എന്നിവ ഉൾപ്പെടാം. വാതരോഗ ക്ലിനിക്കുകൾ ഈ ചികിത്സയ്ക്ക് അനുയോജ്യമാണ്.
നിലവിൽ രോഗനിർണയത്തിനായി രണ്ട് വഴികളാണ് ഉപയോഗിക്കുന്നത്, വേദനയുടെ ദൈർഘ്യവും മൃദുകേന്ദ്രങ്ങളുടെ സാന്നിധ്യവും.
1. മൂന്ന് മാസത്തിലേറെയായി നിലനിൽക്കുന്ന ശരീരവേദന: വേദന മൂന്നു മാസത്തിലേറെയായിനീണ്ടുനിൽക്കുന്നതാണെങ്കിൽ ഫൈബ്രോമയാൾജിയയാകാം. ശരീരത്തിന്റെ വലതുഭാഗത്തും ഇടതുഭാഗത്തും, അരയ്ക്കു മുകളിലും താഴെയും വേദന ഉണ്ടായിരിക്കണം.
2. മൃദുകേന്ദ്രങ്ങളുടെ സാന്നിധ്യം: സമ്മർദ്ദം ചെലുത്തുമ്പോൾ വേദനിക്കുന്ന ഭാഗങ്ങളാണ് ശരീരത്തിലെ മൃദു കേന്ദ്രങ്ങൾ. ഇത്തരത്തിലുള്ള 18 ഇടങ്ങളാണ് ശരീരത്തിലുള്ളത്. ഫൈബ്രോമയാൾജിയ രോഗനിർണ്ണയത്തിന് ഒരാൾക്ക് 11 അല്ലെങ്കിൽ അതിൽ കൂടുതൽ മൃദുകേന്ദ്രങ്ങൾ ഉണ്ടായിരിക്കണം. അവിടെ, സമ്മർദ്ദം ചെലുത്തുമ്പോൾ രോഗിക്ക് വേദന അനുഭവപ്പെടാം. ഫെബ്രോമയാൾജിയ ഉള്ളവർക്ക് മറ്റ് ഭാഗങ്ങളിലും വേദന അനുഭവപ്പെടാറുണ്ടെങ്കിലും ഈ 18 കേന്ദ്രങ്ങളാണ് രോഗനിർണ്ണയത്തിനായി ഉപയോഗിക്കുന്നത്. ല്യൂപ്പസ്, മൾട്ടിപ്പിൾ സ്‌ക്ലെറോസിസ്, കൂർക്കം വലി മുതലായ മറ്റ് രോഗാവസ്ഥകൾ ഡോക്ടർ പരിശോധിക്കാൻ സാധ്യതയുണ്ട്.കാരണം ഫൈബ്രോമയാൾജിയ അനേകം രോഗാവസ്ഥകളെ ഉൾക്കൊള്ളുന്നുണ്ടാകാം. ഡോക്ടറുമായി സംസാരിച്ച് ഓരോ പരിശോധനയ്ക്കു ശേഷവും എന്താണ് രോഗത്തിന്റെ അവസ്ഥ എന്നല്ലാം മനസിലാക്കാം.
ഫൈബ്രോമയാൾജിയ ആരംഭഘട്ടത്തിൽ കണ്ടെത്താൻ സാധിക്കാത്തതിനാൽ ഡോക്ടർമാർക്ക് ശരിയായ ചികിത്സ നൽകാനും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
എന്നാൽ ഈ പ്രതിസന്ധിഘട്ടത്തിൽ ലോകജനതയ്ക്ക് ആശ്വാസം പകരുന്ന കണ്ടുപിടുത്തവുമായാണ് കാനഡയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ എത്തുന്നത്. ഫൈബ്രോമയാൾജിയ ബാധിച്ചവരുടെ വയറ്റിൽ ഒരു പ്രത്യേകതരം ബാക്ടീരിയ ഉള്ളതായാണ് സംഘത്തിന്റെ കണ്ടുപിടുത്തം. ഇതിനായി നീണ്ട പഠനം തന്നെ സംഘം നടത്തി. 156 സ്ത്രീകളിലാണ് പഠനം നടത്തിയത്, ഇതിൽ 77പേർ ഫൈബ്രോമയാൾജിയ ബാധിച്ചവരും ബാക്കിവരുന്ന 79പേർ അസുഖങ്ങൾ ഇല്ലാത്തവരുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അസുഖം ബാധിച്ചവരിൽ പ്രത്യേകതരം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. അസുഖമില്ലാത്തവരിൽ അത്തരത്തിലൊരു ബാക്ടീരിയയെ കണ്ടെത്താനുമായില്ല.
എന്നിരുന്നാലും ഈ ബാക്ടീരിയയാണ് ഫൈബ്രോമയാൾജിയയ്ക്ക് കാരണമെന്ന നിഗമനത്തിൽ എത്താറായിട്ടില്ലെന്ന വസ്തുതയും ശാസ്ത്രജ്ഞരുടെ സംഘം വെളിപ്പെടുത്തുന്നു. എങ്കിലും അസുഖത്തെ തുടക്കത്തിലേ തിരിച്ചറിയാൻ ഈ കണ്ടുപിടുത്തത്തോടെ സാധിക്കുമെന്നത് ആരോഗ്യമേഖലയിൽ വലിയൊരു വഴിത്തിരിവാണ് സൃഷ്ടിച്ചിരിക്കുന്നത്. അസുഖം കണ്ടെത്താൻ വൈകിയതിലൂടെ നിരവധിപേരാണ് ദുരിതജീവിതം നയിക്കുന്നത്. ഇനി ഇത്തരത്തിലുള്ളവരുടെ എണ്ണം പാടേ കുറയും, രോഗത്തെ കണ്ടെത്താനും കൃത്യമായ ചികിത്സ നൽകാനും വൈദ്യസംഘത്തിനാകും. കണ്ടുപിടുത്തത്തെ വാനോളം പുകഴ്ത്താതെ വയ്യ.
Scientists have found a correlation between fibromyalgia and alterations in the gut microbiome