Posted By
റോഡപകടങ്ങളുടെ കാര്യത്തില്‍ കേരളം അതിവേഗം മുന്നോട്ടു സഞ്ചരിക്കുമ്പോള്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സമഗ്രമായ ബോധവല്‍ക്കരണം നടക്കേണ്ടതിനെപ്പറ്റിയും ചര്‍ച്ചകള്‍ സജീവമായി. ഏറെക്കാലമായി അപകടചികില്‍സാ രംഗത്തുള്ള ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം സുരക്ഷായുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുകയാണ്. കഴിഞ്ഞദിവസം തിരുവനന്തപുരം പള്ളിപ്പുറത്ത് കാര്‍ അപകടത്തില്‍പെട്ട് സംഗീതജ്ഞന്‍ ബാലഭാസ്കറും ഭാര്യയും ഡ്രൈവറും ഗുരുതരാവസ്ഥയിലാകുകയും രണ്ടുവയസ്സുകാരി മകള്‍ മരിക്കുകയും ചെയ്തതോടെയാണ് സുരക്ഷിതയാത്രയെപ്പറ്റിയുള്ള ചിന്തകള്‍ വീണ്ടും ശക്തമായത്. കഴിഞ്ഞദിവസത്തെ അപകടത്തില്‍ ബാലഭാസ്കറും മകളും കാറിന്റെ മുന്‍സീറ്റിലാണ് ഇരുന്നിരുന്നത്. മകള്‍ അച്ഛന്റെ മടിയിലായിരുന്നു. എയര്‍ ബാഗുകള്‍ പ്രവര്‍ത്തിച്ചിട്ടും കുട്ടി മരിച്ചതും ബാലഭാസ്കറിന് അതീവ ഗുരുതരമായ പരുക്കുകളേറ്റതും സുരക്ഷാമുന്‍കരുതലുകളുടെ അഭാവത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കേണ്ടതിന്റെയും രാത്രിയിലുള്ള ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കേണ്ടതിന്റെയും മറ്റും ആവശ്യകതകളാണ് ഈ രംഗത്തുള്ള ഡോക്ടര്‍മാരില്‍ ഏറെപ്പേരും പതിവായി ചൂണ്ടിക്കാട്ടുന്നത്. വാഹനം നൂറു കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുമ്പോൾ അതിലെ യാത്രക്കാരും നൂറു കിലോമീറ്റർ സ്പീഡിൽ തന്നെയാണ് സഞ്ചരിക്കുക. ഈ വാഹനം പെട്ടെന്ന് നിൽക്കുന്ന ഒരവസ്ഥ (എവിടെയെങ്കിലും ഇടിക്കുന്നത് മൂലം - acceleration - deceleration effect) ഉണ്ടായാൽ യാത്രക്കാർ സീറ്റിൽ ഉറച്ചിരുന്നില്ലെങ്കിൽ നൂറു കിലോമീറ്റർ സ്പീഡിൽതന്നെ മുന്നിലേക്ക് തെറിക്കുകയാവും സംഭവിക്കുക. എഴുപത് കിലോ ഭാരമുള്ള ഒരു വസ്തു നൂറു കിലോമീറ്റർ സ്പീഡിൽ ദേഹത്ത് വന്നിടിക്കുകയാണെങ്കിൽ ഉണ്ടാകുന്ന പരിക്കുകളാണ് ഇവിടെയും ഉണ്ടാകുക. അത് കൊണ്ടാണ് പിൻ സീറ്റിൽ യാത്ര ചെയ്യുന്നവരും സീറ്റ് ബെൽറ്റ് ഇടണമെന്ന് നിർബ്ബന്ധിക്കുന്നത്. അല്ലെങ്കിൽ മുൻസീറ്റിൽ ബെൽറ്റ് ഒക്കെ ഇട്ടിരിക്കുന്ന ആളിന്റെ തലയുടെ പിന്നിലോ മറ്റോ പിൻസീറ്റ് യാത്രക്കാർ പോയി ഇടിച്ചാൽ രണ്ടു പേരും അത്യാഹിതത്തിന് ഇരകളാകും. ഇരുചക്ര വാഹനത്തിലാണെങ്കില്‍ താഴെ വീഴുമ്പോള്‍ റോഡിലോ മറ്റോ തലയിടിച്ചുണ്ടാകുന്ന ആഘാതത്തിന്റെ തീവ്രതയും ഇത്രമാത്രം വലുതായിരിക്കും.
സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവയ്ക്കൊപ്പം തന്നെ ഇപ്പോള്‍ ചര്‍ച്ചകളില്‍ സജീവമായ ഒന്നാണ് കുട്ടികള്‍ക്കുള്ള പ്രത്യേകം സീറ്റുകള്‍. ചെറിയ കുട്ടികളുമായി കാറിൽ യാത്ര ചെയ്യുന്നവർ കുട്ടികളെ മടിയിലിരുത്തുകയോ അല്ലെങ്കിൽ പിൻസീറ്റിൽ കുട്ടികൾ എഴുന്നേറ്റ് നിൽക്കാന്‍ അനുവദിക്കുകയോ ചെയ്യാറുണ്ട്. ദീര്‍ഘദൂര യാത്രകളില്‍ പലപ്പോഴും പിന്‍സീറ്റില്‍ കുട്ടികള്‍ കിടന്നുറങ്ങാറുമുണ്ട്. ഇതെല്ലാം അപകടകരമാണെന്ന് ഡോക്ടര്‍മാരും റോഡ് സുരക്ഷാ രംഗത്തെ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ വാഹനത്തിൽ കൊണ്ട് പോകുമ്പോൾ അവരെ ഇരിപ്പിടത്തിൽ ഉറപ്പിച്ചിരുത്തുവാനുള്ള കൃത്യമായ മാര്‍ഗങ്ങള്‍ അവലംബിക്കണം. വാഹനം എവിടെയെങ്കിലും ഇടിച്ചു നിന്നാൽ സീറ്റിൽ ഇരിക്കുന്ന അല്ലെങ്കില്‍ നിൽക്കുന്ന കുട്ടികൾ തെറിച്ചു പോയി ഏതെങ്കിലും വാഹനഭാഗങ്ങളിലോ മറ്റു യാത്രക്കാരുടെ മേലോ ഇടിച്ചു പരിക്കുകൾ ഉണ്ടാകാതിരിയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
വാഹനങ്ങളിലെ സീറ്റ് ബെൽറ്റുകൾ ഉണ്ടാക്കിയിരിക്കുന്നത് പ്രായപൂർത്തിയായ ആൾക്കാരുടെ ശരീര വലിപ്പം അനുസരിച്ചാണ്. കുട്ടികൾക്ക് അത്തരം ബെൽറ്റുകൾ സുരക്ഷ നൽകില്ലെന്ന് മാത്രമല്ല ചിലപ്പോൾ കഴുത്തിലോ മറ്റോ കുരുങ്ങി കൂടുതൽ അപകടങ്ങൾ ഉണ്ടാവുകയും ചെയ്യാമെന്ന് റോഡ് സുരക്ഷാ വിദഗ്ദ്ധനും ഡോക്ടറുമായ കുഞ്ഞാലിക്കുട്ടി പറയുന്നു. തീരെ ചെറിയ കുട്ടികളെ ബേബിസീറ്റ് കാർസീറ്റിൽ ഘടിപ്പിച്ച ശേഷം സീറ്റ് ബെൽറ്റും ഇട്ടു മാത്രമേ യാത്ര ചെയ്യാവൂ. അല്പം മുതിർന്ന കുട്ടികളെ (135 സെന്റിമീറ്റർ ഉയരം ആകുന്നത് വരെ) ബൂസ്റ്റർ സീറ്റിൽ ഇരുത്തി വേണം സീറ്റ് ബെൽറ്റ് ഇടാൻ. ആദ്യത്തെ ഒന്നോ രണ്ടോ ദിവസം കുട്ടികള്‍ കരയാനും ബഹളം വെയ്ക്കാനും സാധ്യതയുണ്ട്. പക്ഷേ, കുട്ടികളുടെ ജീവനേക്കാള്‍ വലുതല്ല മറ്റൊന്നുമെന്നതിനാല്‍ അതൊന്നും ഗൗനിക്കേണ്ടതില്ലെന്നും രണ്ടുമൂന്നുദിവസത്തിനുള്ളില്‍ കുട്ടികള്‍ ഇതുമായി യോജിപ്പിലെത്തുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടുന്നു.
ദിവസേന ആയിരത്തിലേറെപ്പേരെ ബാധിക്കുകയും പത്തിലേറെപ്പേര്‍ മരിക്കുകയും ചെയ്യുന്ന മഹാമാരിക്കു തുല്യമാണ് കേരളത്തിലെ വാഹനാപകടങ്ങളെന്ന് അസ്ഥിശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ. കെ. വിശ്വനാഥന്‍ പറയുന്നു. ശരീരത്തിന്റെ ഏതു ഭാഗത്തും ബാധിക്കാവുന്ന ഒന്നായി അതിനെ കാണണം. നട്ടെല്ലിനെ ബാധിച്ചാല്‍ കയ്യും കാലും തളര്‍ന്നേക്കാം, മസ്തിഷ്കത്തെയായാല്‍ ശരീരം മുഴുവന്‍ ജീവച്ഛവമായി മാറാം. ഇതിനൊക്കെ ചികില്‍സയുണ്ടെങ്കിലും അത് വളരെ ചെലവേറിയതാണ്. ചെറുപ്പക്കാരെയാണ് ഇത് കൂടുതലും ബാധിക്കുന്നതെന്നതും ശ്രദ്ധിക്കേണ്ടകാര്യമാണ്.
രാത്രിയില്‍ വാഹനമോടിക്കുന്നത് കഴിയുന്നത്ര കുറയ്ക്കണമെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം. വാഹനമോടിക്കുകയാണെങ്കില്‍ തന്നെ ഉറക്കം കൂടി പരിഗണിക്കണം. വാഹനവുമായി ഇറങ്ങുന്നതിനു മുന്‍പ് ആവശ്യമായത്ര ഉറങ്ങിയിരിക്കണം. യാത്രയ്ക്കിടയില്‍ ഉറക്കം വരുന്നെന്നു തോന്നിയാല്‍ വാഹനം സുരക്ഷിതമായി ഒതുക്കിയിട്ട് ആവശ്യത്തിന് ഉറങ്ങിയതിനു ശേഷം മാത്രമേ യാത്ര തുടരാവൂ. ഉറക്കം തങ്ങളെ ബാധിക്കില്ലെന്ന അമിത ആത്മവിശ്വാസം നന്നല്ലെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. അല്‍പം വൈകിയാലും അപകടം കൂടാതെ ലക്ഷ്യസ്ഥാനത്തെത്തുകയാണ് പ്രധാനം.
നിപ്പ ബാധ മൂലം കേരളത്തില്‍ മരിച്ചത് 17 പേരും പ്രളയത്തില്‍ മരിച്ചത് 500 പേരുമാണെങ്കില്‍ 2017ല്‍ മാത്രം കേരളത്തില്‍ വാഹനാപകടങ്ങളില്‍ മരിച്ചത് 4000ല്‍പരം ആളുകളാണ്. അതിന്റെ പത്തിരട്ടിയിലേറെ ആളുകള്‍ക്ക് പരുക്കേറ്റു. ഇതില്‍ ജീവിതകാലം മുഴുവന്‍ പരാശ്രയത്തിലേക്ക് വഴുതിവീണവരുടെ എണ്ണം കൃത്യമായി കണക്കാക്കാനായിട്ടുമില്ല. ഒരല്‍പം മനസ്സുവച്ചാല്‍ ഉണ്ടാകാതെ നോക്കാനാകുന്ന ദുരന്തമാണിതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കാറില്‍ സഞ്ചരിക്കുമ്പോള്‍ എല്ലാവരും സീറ്റ് ബെൽറ്റ് ഇടുക. ഇരുചക്രവാഹനത്തിലാണെങ്കില്‍ ഹെൽമറ്റും. കുട്ടികൾക്ക് കാർ സീറ്റ് വാങ്ങുക. വണ്ടി പതുക്കെ ഓടിക്കുക. മൊബൈലില്‍ സംസാരിച്ചും മദ്യപിച്ച ശേഷവും വാഹനം ഓടിക്കാതിരിക്കുക. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകളെ വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കാതിരിക്കുക. എല്ലാവരും മനസ്സുവച്ചാല്‍ വാഹനാപകടങ്ങളുടെ എണ്ണവും അതുമൂലം നിരാലംബരാകുന്ന ആളുകളുടെ എണ്ണവും കുറയ്ക്കാനാകുമെന്നു തന്നെയാണ് ഡോക്ടര്‍മാരുടെ പക്ഷം.
Road traffic Injuries Worst problem says Doctors