Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
തിരുവനന്തപുരം: അവയവമാറ്റത്തിനും തുടര്‍ ചികില്‍സകളിലും വര്‍ധിച്ച ചികില്‍സാച്ചെലവാണ് സാധാരണക്കാരന് തടസ്സമാകുന്നതെന്ന് ആരോഗ്യവിദഗ്ദ്ധനും പ്രശസ്ത അധ്യാപകനുമായ ഡോ. വി. രാമന്‍കുട്ടി ചൂണ്ടിക്കാട്ടി. മെഡിക്കല്‍ ഇന്‍ഷുറന്‍സും റീ ഇംബേഴ്സ്മെന്റും മറ്റും ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന രീതിയിലേക്ക് ചികില്‍സാച്ചെലവുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലോക വൃക്ക ദിനത്തോടനുബന്ധിച്ച് നെഫ്രോളജി ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
2017ല്‍ 12000 പേരില്‍ നടത്തിയ നിരീക്ഷണത്തില്‍, കേരളത്തില്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ മൂന്നിലൊന്നു പേര്‍ക്ക് രക്താതിസമ്മര്‍ദ്ദവും അഞ്ചിലൊന്നു പേര്‍ക്ക് പ്രമേഹവുമുണ്ടെന്ന് വ്യക്തമായതാണ്. രക്താതിസമ്മര്‍ദ്ദമുള്ളവരില്‍ 13 ശതമാനവും പ്രമേഹമുള്ളവരില്‍ 16 ശതമാനവും മാത്രമേ രോഗം കൃത്യമായി നിയന്ത്രിച്ചു നിറുത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുള്ളു. തുടര്‍പരിശോധനകളുടെ അഭാവവും ക്രമരഹിതമായ മരുന്നുനല്‍കലും മൂലം ഈ രോഗങ്ങള്‍ നിയന്ത്രിക്കുന്നതില്‍ മെച്ചപ്പെട്ട ഫലങ്ങളുണ്ടാക്കാന്‍ കഴിയുന്നില്ല. ജീവിതശൈലീ രോഗങ്ങളെന്നറിയപ്പെടുന്ന ഇവയാണ് വൃക്ക ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് ഡോ.രാമന്‍കുട്ടി പറഞ്ഞു.
ഒരു വീട്ടിലെ വീട്ടമ്മയുടെ സ്ഥാനത്താണ് ശരീരത്തിലെ വൃക്കകളെന്ന്, പരിപാടി ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം സ്ഥാപകമേധാവി ഡോ. എസ് കൃഷ്ണകുമാര്‍ പറഞ്ഞു. കുടുംബത്തിനായി വേണ്ടതെല്ലാം ചെയ്തുതരികയാണ് വീട്ടമ്മമാരും വൃക്കയും ചെയ്യുന്നത്. ആവശ്യമുള്ളത് എടുക്കുകയും അല്ലാത്തവയെ പുറന്തള്ളുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അപകടസാധ്യതയും അവര്‍ക്ക് കൂടുതലാണ്. വീട്ടമ്മയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ കുടുംബമാകെ താളംതെറ്റുന്നതുപോലെ വൃക്കയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനവും താളംതെറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സമയാനുസൃതമായ പരിശോധനകളും മറ്റും അത്യാവശ്യമാണെന്ന് ഡോ. കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. വൃക്ക മാറ്റിവയ്ക്കലിനുള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ നമുക്കിന്ന് ലഭ്യമാണ്. പക്ഷേ, മാറ്റിവയ്ക്കാന്‍ ആവശ്യമായത്ര വൃക്കകള്‍ ലഭിക്കുന്നില്ലെന്നതാണ് പ്രശ്നം. അതുകൊണ്ടുതന്നെ അവയവ മാറ്റം പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ ആരോഗ്യകാരത്തില്‍ ജാഗ്രത പുലര്‍ത്തുന്ന ഡോക്ടര്‍മാര്‍ സ്വന്തം ആരോഗ്യത്തെപ്പറ്റിക്കൂടി ചിന്തിക്കേണ്ട സമയമാണെന്ന് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുള്‍ഫി ചൂണ്ടിക്കാട്ടി. ഇരുനൂറു രോഗികളെ രണ്ടു മണിക്കൂര്‍ കൊണ്ട് ചികില്‍സിക്കേണ്ട സ്ഥിതിയിലാണ് ഡോക്ടര്‍മാര്‍. സര്‍ക്കാര്‍ മേഖലയിലാണ് ഈ പ്രശ്നം ഏറ്റവും രൂക്ഷം. അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ അതീവ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ആവശ്യത്തിന് വ്യായാമം ചെയ്യാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ല. ഒരു രോഗിക്ക് വേണ്ടി കുറഞ്ഞത് പത്തു മിനിട്ടെങ്കിലും ചെലവഴിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കേണ്ടതുണ്ടെന്നും അത്തരത്തില്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പു മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഡോ. സുള്‍ഫി പറഞ്ഞു.
കേരളത്തില്‍ വൃക്ക മാറ്റിവയ്ക്കാനായി മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് 1739 പേരാണ്. കരളിനായി 384 പേരും ഹൃദയത്തിനായി ഹൃദയത്തിനായി 34 പേരും കാത്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ അവയവദാനം പ്രോല്‍സാഹിപ്പിക്കാനാവശ്യമായതെല്ലാം ഐഎംഎ ചെയ്യുന്നുണ്ട്. നിയമപോരാട്ടം നടത്തേണ്ടിടത്ത് അതു നടത്തുകയും സര്‍ക്കാര്‍ തലത്തിലും മറ്റും ഇടപെടലുകള്‍ ആവശ്യമായിടത്ത് അതു ചെയ്യുകയും ചെയ്യുന്നതിനൊപ്പം പൊതുജനങ്ങളിലും മറ്റും ഇതുസംബന്ധിച്ച് ആവശ്യമായ അവബോധം ഉണ്ടാക്കാനുള്ള പരിപാടികളും ഐഎംഎ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ട്രിവാൻട്രം നെഫ്രോളജി ക്ലബ് സെക്രട്ടറി ഡോ.നോബിള്‍ ഗ്രേഷ്യസ്, പ്രസിഡന്റ് ഡോ. ചാക്കോ വർഗീസ്, ട്രഷറർ ഡോ.വിനീത, തിരുവനന്തപുരം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ.വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ കാപ്ഷൻ: ട്രിവാൻഡ്രം നെഫ്രോളജി ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ലോകവൃക്ക ദിനാചരണം ഡോ.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു
Trivandrum Nephrology club organised world World kidney Day symposium 2019