Posted By
ലേഖിക : ഡോ. അഞ്ജിത് .യു
അസി.പ്രൊഫസർ, ഡിപ്പാർച്ച്മെന്റ് ഓഫ് പത്തോളജി
മെഡിക്കൽ കോളേജ്, മഞ്ചേരി
വന്ധ്യത (infertility) മൂലവും, വന്ധ്യതാ ചികിൽസ മൂലവുമുണ്ടാകുന്ന ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങൾ കൂടുതലും സ്ത്രീകളെയാണ് ബാധിക്കുന്നത്. പുരുഷന്മാരിൽ ബീജക്കുറവ് കാരണം ഉണ്ടാകുന്ന വന്ധ്യതയുടെ ഉത്തരവാദിത്തം പോലും പലപ്പോഴും ചുമക്കുന്നത് സ്ത്രീകളാണ്.
ഉപരി പഠനം, തൊഴിലിൽ കൂടുതൽ ഉയർച്ച എന്ന ലക്ഷ്യങ്ങൾക്ക് മുൻതൂക്കം കൊടുത്തു വിവാഹവും, ഗർഭധാരണവും വൈകിക്കുന്നവരെ കുറ്റപ്പെടുത്തുകയും, ഭയപ്പെടുത്തുകയും, സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് പിന്തിരിപ്പൻ രീതിയാണ്.അത്തരം കാര്യങ്ങളിൽ സ്വയം തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യവും, അവകാശവും സ്ത്രീകൾക്ക് തന്നെ വിട്ടു കൊടുക്കുന്നതാണ് അഭികാമ്യം.
ഉദ്ദേശിക്കുന്ന സമയത്ത് ഗർഭം
പല രാജ്യങ്ങളിലും ഒരു സ്ത്രീക്ക് തന്റെ ഗർഭത്തെ കുറിച്ചു സ്വയം അവബോധം ഉണ്ടാവാനും, സമയോചിതമായ തിരുമാനങ്ങൾ എടുക്കാനും സഹായിക്കാൻ ഫെർട്ടിലിറ്റി പ്രൊഫൈലിങ് പോലുള്ള ആധുനിക സംവിധാനങ്ങൾ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഒരു പടി കൂടി കടന്നു, ഗര്ഭധാര ശേഷി പാരമ്യത്തിൽ നിൽക്കുന്ന യൊവ്വന കാലത്ത് അൺഡം ശേഖരിച്ച്, ശീതീകരിച്ച് സൂക്ഷിച്ച്, ഭാവിയിൽ ഗര്ഭധാരണത്തിന് തയ്യാറാകുമ്പോൾ ഉപയോഗിക്കാനുള്ള സംവിധാനങ്ങളും സജ്ജമാണ്.
ഒരു സ്ത്രീ ഗർഭധാരത്തിന് മാനസികമായി തയ്യാറാവുമ്പോൾ അങ്ങനെ സൂക്ഷിക്കുന്ന അണ്ഡം എത്ര വർഷങ്ങൾ ശേഷമാണെങ്കിലും പങ്കാളിയുടെ ബീജവുമായി IVF വഴി സങ്കലനം നടത്തി ഗർഭപാത്രത്തിലേക്ക് ശാസ്ത്രീയമായി നിക്ഷേപിക്കുന്ന രീതിയും ഇന്ത്യയിലടക്കം ലഭ്യമാണ്.
ഫെയ്സ്ബുക്ക്, ആപ്പിൾ പോലുള്ള വൻകിട സ്ഥാപനങ്ങൾ സ്ത്രീകളുടെ ശ്രദ്ധ ജോലിയിൽ നിന്നും തെല്ലും കുറയാതിരിക്കാൻ, ഇത്തരം ഗർഭധാര സൗകര്യങ്ങൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. ഇതിനായി ജീവനക്കാർക്ക് സാമ്പത്തികം ഉൾപ്പെടെ പല ആനുകൂല്യങ്ങളും നൽകുന്നുണ്ട്.
ഇങ്ങനെയുള്ള ഗർഭധാരണ രീതികൾക്ക് ചെലവ് വളരെ കൂടുതലാണെന്നും, പ്രായം കൂടുന്തോറും മറ്റു പല പാർശ്വ ഫലങ്ങളും സ്ത്രീകളെ പ്രതികൂലമായി ബാധിക്കുമെന്നും, കച്ചവട താല്പര്യങ്ങൾ മുൻനിർത്തിയാണ് ഇതിനു പ്രചാരം നൽകുന്നത് എന്നുമൊക്ക വാദങ്ങൾ ഉയരുന്നുണ്ട്. ഏതായാലും പരീക്ഷണഘട്ടം പിന്നിട്ടു ഈ രീതി കൂടുതൽ സ്ത്രീകൾ ഏറ്റെടുക്കുന്നു എന്നത് വസ്തുതയാണ്.
ചില പ്രായോഗിക പ്രതിവിധികൾ
വന്ധ്യത (Infertility) നേരിടുക എന്നത് ഒരു സമൂഹത്തിന്റെ തന്നെ ആവശ്യമാണ്. അതിനാൽ സർക്കാർ തലത്തിൽ മികച്ച സംവിധാനങ്ങൾ ക്രമീകരിക്കുക എന്നതാണ് അനിവാര്യമാണ്. സാധാരണക്കാർക്ക് താങ്ങാനാവാത്ത ചെലവേറിയ വന്ധ്യതാ ചികിത്സ സംവിധാനങ്ങൾ സർക്കാരിന്റെ ആരോഗ്യ പദ്ധതികളിൽ ഉൾപ്പെടുത്തി അർഹിക്കുന്നവർക്ക് സഹായം ഉറപ്പു വരുത്തുക, വന്ധ്യതാ ചികിൽസക്ക് അവധി നൽകുക തുടങ്ങിയ നടപടികൾ സ്വീകരിക്കാവുന്നതാണ്.
കുടുംബത്തിനകത്തും, സാമൂഹിക പശ്ചാതലങ്ങളിലും അമിതമായ സഹതാപവും അനുതാപവും ഉപദേശങ്ങളും നൽകി ഇവരെ സമ്മർദ്ദത്തിലാക്കാതിരിക്കുക എന്നതാണ് എല്ലാവര്ക്കും ചെയ്യാവുന്ന ചെറിയ നന്മ. ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങൾ വന്ധ്യത സാധ്യത വർധിപ്പിക്കുന്നു.
Infertility and Problems Women face