Posted By
ലേഖകൻ : ഡോ. രാജീവ് ജയദേവൻ , President, IMA Cochin
ഇന്ന് ലോകാരോഗ്യദിനമാണ്. അസാധാരണമായ ഒരു സാഹചര്യത്തിലൂടെയാണ് ഈ വർഷത്തെ ലോകാരോഗ്യദിനം കടന്നു പോകുന്നത്. ഈ ദിനത്തിൽ കോവിഡ് 19 വൈറസ്ബാധയിൽ നിന്നും മനുഷ്യരാശിയെ രക്ഷിക്കാൻ വിശ്രമമില്ലാതെ ജോലിചെയ്തുകൊണ്ടിരിക്കുന്ന നഴ്‌സുമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും പ്രത്യേകം പരാമർശിച്ചുകൊണ്ടാണ് ലോകാരോഗ്യ സംഘടന ലോകത്തെ അഭിസംബോധന ചെയ്തത്. നഴ്‌സുമാരുടെയും പ്രസവശുശ്രൂഷകരുടെയും അന്താരാഷ്ട്ര വർഷമായ 2020 ൽ അവരുടെ വൈദഗ്ധ്യവും പ്രതിബദ്ധതയും ലോകം തിരിച്ചറിയുന്നതായും ലോകാരോഗ്യസംഘടനയുടെ സന്ദേശത്തിൽ പറയുന്നു. നഴ്‌സുമാരുടെ പ്രത്യേക സുരക്ഷയ്ക്കായി കഴിഞ്ഞയാഴ്ച IMA ലളിതമായ ചില നിർദ്ദേശങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. അവ ഈ ലേഖനത്തിൽ ആവർത്തിക്കുന്നു.
മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കേരളത്തിൽ നിന്നുള്ള 40 ലധികം നഴ്‌സുമാർക്ക് കൊറോണ വൈറസ്ബാധ ഇന്നലെയാണ് സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലുള്ള ഒരു നഴ്സിനെ ബാന്ദ്രയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ ഐസോലേഷനിൽ പ്രവേശിപ്പിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അവർ ശുശ്രൂഷിച്ച രോഗിക്ക് പിന്നീട് കോവിഡ് ആണെന്നു കണ്ടെത്തുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതേ അനുഭവം പല രാജ്യങ്ങളിലും ഇതിനകം നടന്നു കഴിഞ്ഞിരിക്കുന്നു.
അതിനാൽ, രോഗികളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുമ്പോൾ പ്രത്യേകം സൂക്ഷിച്ചില്ലെങ്കിൽ ആരോഗ്യപ്രവർത്തകർക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ് എന്ന് ലോകത്തെമ്പാടുമുള്ള അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
കോവിഡ് നമ്മുടെ നാട്ടിലില്ല അങ്ങ് ഇറ്റലിയിലും അമേരിക്കയിലും അല്ലേ ഉള്ളൂ എന്ന് ധരിക്കുന്നവർ അനവധിയുണ്ട് ഇന്നും നമ്മുടെ സമൂഹത്തിൽ. അതിനാൽ പതിവായി എടുക്കേണ്ട സുരക്ഷാ മുൻകരുതലുകൾ പലരും ലാഘവത്തോടെ കാണുന്നുമുണ്ട്.
അവ കൃത്യമായി നടപ്പാക്കാൻ ചില അധികൃതരും വൈകിപ്പോകാറുണ്ട്.
ആരോഗ്യപ്രവർത്തകരിൽ കോവിഡ് പിടിപെട്ടാൽ അവരിൽ നിന്നും ആശുപത്രിയിലുള്ള മറ്റുള്ളവരിലേക്ക് രോഗം പടരാനുള്ള സാധ്യതയുണ്ട് .
ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആരോഗ്യപ്രവർത്തകർ തന്നെ കിറുകൃത്യമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.
1. ജോലിസ്ഥലത്ത് എത്തിക്കഴിഞ്ഞാൽ ചുറ്റും ഉള്ള എല്ലാവർക്കും കോവിഡ് ഉണ്ട് എന്ന് സങ്കല്പിക്കുക, അതനുസരിച്ച് മുൻകരുതലുകൾ എടുക്കുക. ഒറ്റ വാക്കിൽ പറഞ്ഞാൽ ഇതാണ് വേണ്ടത്.
2. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഇട്ട് 20 സെക്കൻഡ് നേരം കഴുകുക. ഗ്ലൗസ് ഇടുന്നതിനു മുൻപും മാറ്റിയ ശേഷവും കൈ കഴുകേണ്ടതാണ്. വിരൽത്തുമ്പുകൾ പരമാവധി ശുചിയായി സൂക്ഷിക്കുക.
3. യാതൊരു കാരണവശാലും ഹസ്തദാനം പാടുള്ളതല്ല, അത് എത്ര അടുപ്പമുള്ളവരായാലും.
4. ലിഫ്റ്റ് പരമാവധി ഒഴിവാക്കുക, പ്രത്യേകിച്ചും തിരക്കുള്ളപ്പോൾ. അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ഡ്രോപ്‌ലെറ്റ്‌സ് ശ്വസിക്കാൻ സാധ്യത ഏറെയാണ്. ലിഫ്‌റ്റിന്റെ ബട്ടണുകളിൽ പലരും വിരൽ അമർത്തിയതു മൂലമുള്ള മാലിന്യവും രോഗാണുക്കളും ഉണ്ടാവാം.
5. ആശുപത്രിയിൽ പനി, ചുമ മുതായലവ ചികിത്സിക്കുന്ന ഇടങ്ങളിൽ ഡ്യൂട്ടി ചെയ്യുന്നവർ സ്ഥാപനത്തിലെ മറ്റു സ്ഥലങ്ങളിൽ അധികം പോകാൻ ഇടയാക്കാത്ത വിധം ക്രമീകരണങ്ങൾ വേണ്ടതാണ്. ഈ ലക്ഷണങ്ങളുള്ള രോഗികളും ആശുപത്രിയിൽ അലഞ്ഞു തിരിയാതെ നോക്കേണ്ടതാണ് . മേൽപ്പറഞ്ഞ ഉദാഹരണം ഉൾപ്പെട്ട Triage എന്ന വിപുലമായ നിയന്ത്രണ പ്രക്രിയ ആശുപത്രിയിൽ വൈറസ് വ്യാപനത്തെ തടയുന്നു.
6. സാമൂഹ്യ വ്യാപനത്തിനെപ്പറ്റി (community spread) ഔദ്യോഗിക വിജ്ഞാപനം ഉണ്ടായാലും ഇല്ലെങ്കിലും രോഗബാധിതർ നിരവധി പേർ നമ്മുടെ പൊതു സമൂഹത്തിലുണ്ട് എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇവരുടെ സംഖ്യ നാമറിയാതെ കൂടിക്കൊണ്ടേയിരിക്കും. ഇവരെ രോഗനിർണയം ചെയ്യാൻ നിലവിൽ മാർഗ്ഗമില്ലാത്തതു കൊണ്ടു മാത്രമാണ് ടീവി യിൽ കാണുന്ന രോഗികളുടെ എണ്ണം കുറവായി തോന്നുന്നത്.
7. പിപിഇ അഥവാ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (PPE- personal protective equipment) നിഷ്കർഷിച്ചിട്ടുള്ള ഇടങ്ങളിൽ അതില്ലാതെ രോഗിയെ പരിചരിക്കരുത്. ഓരോ സാഹചര്യങ്ങളിലും ഉള്ള വ്യത്യസ്തമായ മാനദണ്ഡങ്ങൾ, കൃത്യമായ നിർദേശപ്രകാരം പാലിക്കുക.
ഉദാഹരണത്തിന് ഇൻട്യൂബിഷൻ മുതലായ എയറോസോൾ (aerosol) ഉല്പാദിപ്പിക്കപ്പെടുന്ന നടപടിക്രമങ്ങൾ ചെയുമ്പോൾ, OP-യിൽ രോഗിയെ കാണുമ്പോൾ എടുക്കുന്നതിനേക്കാൾ കൂടുതൽ മുൻകരുതൽ വേണ്ടാതാകുന്നു. ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം (MOHFW) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
9. രോഗികളുടെ തിരക്കുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോൾ ഇപ്പോഴത്തെ മാനദണ്ഡമനുസരിച്ച് സർജിക്കൽ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം.
10. ഡ്യൂട്ടിയിൽ ഇരുന്നപ്പോൾ ഇട്ടിരുന്ന യൂണിഫോം ധരിച്ച് ആശുപത്രിക്കു പുറത്തേക്ക് യാത്ര ചെയ്യുന്നത് പല കാരണങ്ങൾ കൊണ്ടും അഭികാമ്യമല്ല.
11. ജോലി കഴിഞ്ഞ് ഇറങ്ങുന്നതിനു മുൻപ് മാസ്ക് , ഗ്ലവ് മുതലായവ അതാതു ബിന്നുകളിൽ നിക്ഷേപിക്കുക. യാതൊരു കാരണവശാലും ഇവ പോക്കറ്റിലോ ഹാൻഡ്ബാഗിലോ സൂക്ഷിക്കരുത്. അതു പോലെ തന്നെ പേന, കത്രിക,കണ്ണട മുതലായവ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് അണുവിമുക്തമാക്കുക.
12. വീട്ടിൽ എത്തിയാൽ ഉടൻ തന്നെ ആദ്യം കൈ സോപ്പിട്ടു കഴുകുകയും, കുളിക്കുകയും വേണം. കുളിക്കുമ്പോൾ തലമുടിയിൽ അല്പം ഷാംപൂവോ സോപ്പോ ഇട്ടു കഴുകുന്നത് മുടിയിൽ പറ്റിയിരിക്കുന്ന droplets ആദ്യം തന്നെ ഒലിച്ചു പോകാൻ ഉപകരിക്കും.
ആശുപത്രിയിൽ വച്ച് ധരിച്ച വസ്ത്രങ്ങൾ (uniform and casual dress) വീട്ടിൽ കൊണ്ടു വന്നു സാധാരണ സോപ്പുപയോഗിച്ചു കഴുകി ഉണക്കിയാൽ പിന്നെ അതിൽ വൈറസ്സിന്റെ പൊടി പോലും പിന്നീടുണ്ടാവുകയില്ല.
വീട്ടിൽ ഉള്ള മറ്റുള്ളവർക്ക് കോവിഡ് വരുമോ എന്ന് ആശങ്കയുണ്ടെങ്കിൽ അവരെ സാവകാശം പറഞ്ഞു മനസിലാക്കുക. കൃത്യമായ നിർദേശങ്ങൾ പാലിച്ചാൽ കോവിഡ് ആർക്കും പകരുകയില്ല എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനം പിന്നീട് കോവിഡ് ചികിത്സാകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടാൽ വേണ്ടി വന്നേക്കാവുന്ന നടപടിക്രമങ്ങൾ ഇപ്പോൾ തന്നെ ചർച്ച ചെയ്തു തുടങ്ങുക. അപര്യാപ്തതകൾ ഉണ്ടെങ്കിൽ പരിഹരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും ഇപ്പോൾ കിട്ടുന്ന സാവകാശം പിന്നീട് കിട്ടണം എന്നില്ല.
Here are the precautionary measures that healthcare workers and nurses can take to avoid getting infected like the 40 nurses in Mumbai