Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
നിപ വൈറസ് ബാധിച്ച യുവാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ചികിൽസിക്കുന്ന ഡോക്ടർ അനൂപ് വാര്യർ. നേരത്തെ ഉണ്ടായിരുന്ന കഠിനമായ പനി വളരെ കുറഞ്ഞിട്ടുണ്ട്, ഓർമ്മശക്തി നഷ്ടപ്പെടുന്ന അവസ്ഥയിലും യുവാവ് പുരോഗതി കൈവരിച്ചതായി ഡോക്ടർ അറിയിച്ചു.
നിപയെ സംബന്ധിച്ച് സംസ്ഥാനത്തിന് ആശ്വാസം പകരുന്ന വാർത്തകളാണ് ഇന്ന് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. നേരത്തെ നിപ ബാധിതരെന്ന സംശയത്താൽ കളമശേരി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന ആറ് പേർക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇത് സംബന്ധിച്ച രക്ത, സ്രവ സാംപിളുകളുടെ പരിശോധനാഫലം പുറത്ത് വന്ന സാഹചര്യത്തിൽ കൂടുതൽ ആശങ്ക വേണ്ടെന്നും എന്നാൽ ജാഗ്രത തുടരേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കോഴിക്കോടും തിരുവന്തപുരത്തുമായി മൂന്ന് പേർ കൂടി നിരീക്ഷണത്തിലുണ്ട്. നിപയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് ഇവരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇന്നലെ സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം 314 ആയിരുന്നു.
അതേസമയം നിപയുടെ ഉറവിടം കണ്ടെത്താനായി ഭോപ്പാലിൽ നിന്നുള്ള സംഘം കൊച്ചിയിലെത്തി. വൈറസിന്റെ ഉറവിടം കണ്ടെത്താൻ മൃഗസംരക്ഷണവകുപ്പിന്റെ കൂടി സഹകരണത്തോടെയായിരിക്കും ശ്രമങ്ങൾ തുടരുക. അതോടൊപ്പം സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എറണാകുളം കലക്ട്രേറ്റിൽ ഇന്ന് മൂന്ന് മണിക്ക് യോഗവും ചേരും. സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണവും ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്.
Condition Of Man treated for Nipah Improving No need to panic