Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ഏതോ ഒരു പ്രകൃതി സ്‌നേഹിയുടെ പ്രസംഗത്തിൽ നിന്നുമാണ് ആദ്യമായി ആ വാക്കുകൾ കേൾക്കുന്നത്, ' ഇങ്ങനെ പോയാൽ ഒരുനാൾ പ്രാണവായുവും നമ്മൾ വിലകൊടുത്ത് വാങ്ങേണ്ടിവരും'. അന്നതൊക്കെ കേട്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്ന് മാത്രമല്ല, എന്തിനോ തിളയ്ക്കുന്ന സാമ്പാറായി മാത്രം അതിനെ കാണുകയും ചെയ്തു. ഇന്ന് ആ വാക്കുകളുടെ ഉടമയെ ഓർക്കുന്നില്ലെങ്കിലും, വാക്കുകൾ കാതുകളിൽ തങ്ങിനിൽപ്പുണ്ട്. അനുഭവിക്കുന്ന യാഥാർത്ഥ്യങ്ങളിൽ കേട്ട വാക്കുകളുടെ അർത്ഥം അലിഞ്ഞുകിടക്കുന്നതിനാലാകാം.
1965ലാണ് മുംബൈ ആസ്ഥാനമായുള്ള 'ബിസ്ലെറി' കുപ്പിയിൽ നിറച്ച കുടിവെള്ളമായെത്തിയത്. അന്ന് അവർ കുപ്പിയിൽ വെള്ളം നിറച്ച് വിൽപ്പനയ്ക്ക് വച്ചപ്പോൾ നമ്മൾ ഇന്ത്യക്കാർ മുഖത്ത് പുച്ഛം നിറച്ചു. എന്നാൽ ഇന്ന് ലോകത്തെ ഏറ്റവും തിരക്കേറിയ കുപ്പിവെള്ള വ്യവസായമുള്ള രാജ്യമാണ് ഇന്ത്യ. അനുഭവങ്ങൾ ആയിരം പേജുള്ള പാഠപുസ്തകങ്ങളായിട്ടും നാം ഒന്നും പഠിച്ചില്ല. ഇനിയുള്ള കാത്തിരിപ്പ് കുപ്പിയിൽ നിറച്ച പ്രാണവായുവിനാണ്. അന്തരീക്ഷത്തിലെ ഓക്‌സിജൻ കുപ്പിയിലാക്കി വിൽക്കാൻ ആർക്കാണ് അവകാശമെന്നൊരു ചോദ്യം മൈക്കിന് മുന്നിൽ നിന്ന് നീട്ടിയെറിയാമെങ്കിലും, സംഭവം ഇങ്ങെത്തിക്കഴിഞ്ഞു.
അങ്ങനെ അതും സംഭവിച്ചു, ചൈനയിലാണെന്ന് മാത്രം. ചൈനയിലെ രണ്ട് സഹോദരിമാർ പർവതങ്ങളിൽ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെടുന്ന ശുദ്ധവായു പ്ലാസ്റ്റിക് ബാഗുകളിലാക്കി വിൽപനയാരംഭിച്ചു. തെറ്റ് പറയരുതല്ലോ വില നന്നേ കുറവ്, പായ്ക്കറ്റ് ഒന്നിന് 15 യുവാൻ അതായത് 151.89 ഇന്ത്യൻ രൂപ. ചൈനയിലെ ക്വിൻഗായ് പ്രവിശ്യയിലെ സിനിങ് എന്ന സ്ഥലത്തുനിന്നുള്ളവരാണ് യുവതികൾ. തിബറ്റൻ പീഠഭൂമിയിലെ ഗംഭീര വായുവാണെന്നൊക്കെ വച്ചുകാച്ചുന്നുണ്ടെങ്കിലുംസത്യാവസ്ഥ ഇതുവരെ ആർക്കും ബോധ്യപ്പെട്ടിട്ടില്ല എന്ന് വേണം കരുതാൻ. സഹോദരിമാരുടെ ഓൺലൈൻ ബിസിനസ് സ്റ്റാർട്ടപ്പിൽ ഉടായിപ്പ് ഫീൽ ചെയ്യുന്നുണ്ടെങ്കിലും, ചൈനയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ ബിസിനസ് സാധ്യതകളെ തിരിച്ചറിഞ്ഞ ബുദ്ധി അപാരം. പക്ഷേ ചൈനയിൽ വായുക്കച്ചവടം പുതിയ സംഭവമൊന്നുമല്ല കേട്ടോ, ഈ വർഷമാദ്യം സിയാൻ ഫോറസ്റ്റ് വകുപ്പ് ക്വിൻലിങ് മലനിരകളിലെ വായു വിൽപനയ്ക്കു വച്ചിരുന്നു. ഒരു കാനിന് 18 യുവാൻ ആയിരുന്നു വില.
ഇതെല്ലാം അയൽപക്കത്തെ കഥകളല്ലെ എന്ന് സമാധാനിക്കുവാൻ വരട്ടെ, 'ലോകത്തിലെ ഏറ്റവും ഗുണമേന്മയുള്ള ശുദ്ധവായു; എന്ന അവകാശവാദവുമായി കനേഡിയൻ കമ്പനി 'വൈറ്റലിറ്റി എയർ' കുപ്പിയിൽ നിറച്ച ജീവവായുവുമായി ഇന്ത്യൻ വിപണിയിലേക്ക് ചുവടുവയ്ക്കാൻ തയ്യാറെടുത്തുകഴിഞ്ഞു. ഇതിനോടകം തന്നെ 100 ബോട്ടിലുകൾ ഇന്ത്യയിൽ എത്തിക്കഴിഞ്ഞിട്ടുമുണ്ട്. ദിനംപ്രതി ആശങ്കാജനകമായ രീതിയിൽ വായു മലിനീകരിക്കപ്പെടുന്ന ഡൽഹി പോലുള്ള നഗരങ്ങളെയാണ് അവർ ലക്ഷ്യം വയ്ക്കുന്നത്. ചൈനയിൽ വായു വ്യവസായത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യയിലെ വായുമലിനീകരണ തോതിന് സമാനമാണ് ചൈനയിലെ അവസ്ഥയും.
മൂന്ന്, എട്ട് ലിറ്റർ സംഭരണശേഷിയുള്ള കണ്ടെയ്‌നറുകളിലാക്കിയാണ് ഉൽപ്പന്നം പുറത്തിറക്കുന്നത്. ഇതിൽ നിന്നും ഒരു മാസ്‌ക്ക് വഴി വായു ഉള്ളിലേക്കെടുക്കാൻ സാധിക്കും. മൂന്ന് ലിറ്റർ ശുദ്ധവായുവിന് കമ്പനി നിശ്ചയിച്ച തുക 1450ഉം, എട്ട് ലിറ്ററിന് 2800 രൂപയുമാണ്. അതായത് സഹോദരങ്ങളെ, വൈറ്റലിറ്റി എയറിന്റെ കണക്കിൽ നാം വലിച്ചെടുക്കുന്ന ഓരോ ശ്വാസത്തിനും 12.50 രൂപയാണ് മൂല്യം. 40 മണിക്കൂറിൽ കൂടുതലെടുക്കുന്ന സങ്കീർണ പ്രക്രിയയിലൂടെയാണ് ശുദ്ധീകരിച്ച വായു കമ്പനി കുപ്പികളിലാക്കുന്നതത്രെ. ഓരോ തവണയും 150000 ലിറ്റർ വായുവാണ് കുപ്പികളിലാക്കാൻ കമ്പനി എടുക്കുന്നത് എന്നും പറയപ്പെടുന്നു. വായു ശുദ്ധീകരിക്കുന്നതും, കുപ്പിയിൽ നിറയ്ക്കുന്നതുമെല്ലാം എങ്ങനെയെന്ന് ചോദിക്കരുത് പരമരഹസ്യമാണ്.
വലിയ കണ്ടെത്തലുകളുടെ അടിസ്ഥാനം നമ്മുടെ കഴിവുകേടാണെന്ന് തോന്നുന്നത് ഇതുകൊണ്ടൊക്കെയാകാം. കമ്പനി സ്ഥാപകൻ മോസസ്ലാം ഹിന്ദുസ്ഥാൻ ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞത്, ' വായുമലിനീകരണത്തിൽ ചൈനയേക്കാൾ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിലെ വിപണി ഞങ്ങൾക്ക് ഏറെപ്രതീക്ഷ നൽകുന്നതാണ്' എന്നാണ്. ഇരുത്തി ചിന്തിക്കുമ്പോൾ എന്ത് നാണക്കേടാണല്ലേ. പക്ഷേ ഇതിൽ വലിയൊരു സംശയമെന്താണെന്ന് വച്ചാൽ ഇത്തരം കമ്പനികൾ എങ്ങനെ അവരുടെ വിപണി വിപുലീകരിക്കും എന്നതാണ്. അന്തരീക്ഷ മലിനീകരണത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡുകൾ ഇത്തരക്കാർ സദാസമയം കയ്യിൽ കരുതില്ലേ? അതേസമയം ഇതുപോലുള്ള കമ്പനികളുടെ മൂലധനം നമ്മൾ തന്നെയാണെന്ന് ഓർക്കുന്നതും നന്ന്.
Canned oxygen is one of the newest health trends for people