Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ചിന്തിക്കുന്നതുതന്നെ എന്തൊരു വേദനയാണ്? പറയുന്നത് വൃഷണത്തിലേൽക്കുന്ന ആഘാതത്തെപ്പറ്റിയാണ്. അനുഭവിച്ചവർക്കേ അറിയൂ ആ വേദന. ക്രിക്കറ്റോ ഫുട്‌ബോളോ പോലുള്ള കളികളിലേർപ്പെട്ടിരിക്കുന്നവർക്കും സൈക്കിളിലോ മറ്റോ യാത്ര ചെയ്യുന്നവർക്കും മറ്റും ചിലപ്പോഴെങ്കിലും ആ വേദന അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകും. അത്ര സാധാരണമല്ലെങ്കിലും അസാധാരണമല്ല അത്. അതുകൊണ്ടുതന്നെ അതേപ്പറ്റി അറിഞ്ഞിരിക്കുന്നത് എല്ലാവർക്കും നല്ലതാണ്.
എന്തുകൊണ്ടാണിത് സംഭവിക്കുന്നത്?
വിവിധ കായിക ഇനങ്ങളിൽ സജീവമായി പങ്കെടുക്കുന്നവരോ ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നവരോ ഒക്കെയാണെങ്കിൽ പല തരത്തിൽ വൃഷണങ്ങൾക്ക് ആഘാതമേൽക്കാം. ശരീരത്തിലെ മറ്റ് അവയവങ്ങൾപോലെ അസ്ഥികൾകൊണ്ടോ പേശികൾകൊണ്ടോ സംരക്ഷണ വലയം തീർത്തിട്ടുള്ള ഒരവയവമല്ല വൃഷണങ്ങൾ. ശരീരത്തിനു വെളിയിൽ പ്രത്യേകം സഞ്ചിയിൽ തൂങ്ങിക്കിടക്കുകയാണ് അവ. അവയുടെ സ്ഥാനമാകട്ടെ, കളിക്കളത്തിൽ നിന്നും മറ്റും വളരെ പെട്ടെന്ന് ആഘാതമേൽക്കാൻ സാധ്യതയുള്ളിടത്തുമാണ്.
എന്നാൽ, സ്‌പോഞ്ച് പോലുള്ള വസ്തുകൊണ്ട് ഉണ്ടാക്കിയിരിക്കുന്നതിനാലും അയഞ്ഞ അവസ്ഥയിലായതിനാലും ഒരുമാതിരി ആഘാതങ്ങളെയൊക്കെ ആഗീരണം ചെയ്ത് സ്ഥിരമായ പ്രശ്‌നങ്ങളിലേക്കു പോകാതിരിക്കാനുള്ള ശേഷി വൃഷണങ്ങൾക്കുണ്ട്. വളരെ സെൻസിറ്റീവ് ആണെങ്കിലും ദീർഘകാലത്തേക്ക് പ്രശ്‌നമുണ്ടാകാത്ത വിധം ആഘാതങ്ങളിൽ നിന്ന് തിരിച്ചുവരാനുള്ള ശേഷിയും അവയ്ക്കുണ്ട്. ചെറിയതോതിലുള്ള പ്രശ്‌നങ്ങൾ ലൈംഗികപ്രവർത്തനങ്ങളെയോ ബീജോൽപാദനത്തേയോ ബാധിക്കുകയുമില്ല.
എന്തുചെയ്യണം?
വൃഷണത്തിന് എന്തെങ്കിലും തരത്തിലുള്ള ആഘാതമോ മുറിവോ ഏറ്റാൽ തീർച്ചയായും അത് വേദനാജനകമായിരിക്കും. മനംപിരട്ടൽ പോലുള്ള ചില പ്രശ്‌നങ്ങളും കുറച്ചുനേരത്തേക്ക് ഉണ്ടായേക്കാം. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ അത് പതിയെ കുറയുകയും പ്രശ്‌നങ്ങളൊക്കെ മാറുകയും ചെയ്യും.
അതേസമയം തന്നെ, വേദനയ്ക്കുള്ള ലേപനങ്ങളോ, ഐസ് പായ്‌ക്കോ, വൃഷ്ണങ്ങളെ താങ്ങുന്ന അടിവസ്ത്രങ്ങളോ ഉപയോഗിക്കുന്നതിലൂടെയും നിവർന്ന് കിടക്കുന്നതിലൂടെയും സ്വയം വേദനയെ അകറ്റിനിറുത്താനും സാധിക്കും. കുറച്ചുദിവസത്തേക്ക് കായികാധ്വാനങ്ങൾ പോലുള്ളവയിൽ നിന്ന് മാറിനിൽക്കുന്നതും നല്ലതാണ്.
എന്നിരുന്നാലും, ഒരു മണിക്കൂറിലേറെ കഠിനമായ വേദന നീണ്ടുനിൽക്കുകയോ, കുറയാതെ വരികയോ, വൃഷണസഞ്ചിയിൽ വീക്കമോ മുറിവോ കാണപ്പെടുകയോ, മനംപിരട്ടലും ഛർദ്ദിയും തുടരുകയോ, പനിക്കുകയോ ചെയ്താൽ ഉടനടി ഡോക്ടറെ കാണുക. പ്രശ്‌നം ഗുരുതരമാണെന്നതിന്റെ ലക്ഷണങ്ങളാണിവയെന്നതിനാൽ അടിയന്തിര ചികിൽസ അത്യാവശ്യമാണ്.
ഗുരുതര വൃഷണ മുറിവുകൾ
ടെസ്റ്റിക്കുലാർ ടോർസൺ, ടെസ്റ്റിക്കുലാർ റെപ്ച്വർ എന്നിവയാണ് ഗുരുതരമായ വൃഷണ മുറിവുകൾ.
വൃഷണങ്ങൾ കെട്ടുപിണഞ്ഞ് രക്തയോട്ടം നിലയ്ക്കുന്നതാണ് ടെസ്റ്റിക്കുലാർ ടോർസൺ. പ്രത്യേക കാരണമില്ലാതെ ഇതു സംഭവിക്കാം. ചിലപ്പോൾ ഇത് വൃഷണങ്ങളെ ഗുരുതരമായ പ്രശ്‌നത്തിലാക്കാനും കാരണമാകും. 12നും 18നും ഇടയിൽ പ്രായമുള്ളവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ടെസ്റ്റിക്കുലാർ ടോർസൺ ബാധിച്ചതായി സംശയിച്ചാൽ ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തണം.
വേദന തുടങ്ങി നാലു മുതൽ ആറു വരെ മണിക്കൂറുകൾക്കുള്ളിൽ പ്രശ്‌നം പരിഹരിക്കാൻ ഡോക്ടർക്കു സാധിച്ചാൽ പേടിക്കേണ്ടതില്ല. അല്ലാത്തപക്ഷം, വൃഷണങ്ങളിലൊന്ന് നഷ്ടപ്പെടാനോ ബീജോൽപാദനത്തിൽ കുറവുണ്ടാകാനോ സാധ്യതയുണ്ട്. വൃഷണങ്ങളുടെ കെട്ടഴിച്ച് പ്രശ്നം പരിഹരിക്കാൻ ഡോക്ടർമാർക്ക് സാധാരണയായി സാധിക്കാറുണ്ട്. അത് നടന്നില്ലെങ്കിൽ ലളിതമായ ഒരു ശസ്ത്രക്രിയ വേണ്ടിവരും.
വളരെ അപൂർവ്വമായ ഒരവസ്ഥയാണ് ടെസ്റ്റിക്കുലാർ റപ്ച്വർ. ശക്തിയേറിയ ആഘാതം നേരിട്ടേൽക്കുന്നതിലൂടെയും വൃഷണം ജനനേന്ദ്രിയത്തിനു മുന്നിലെ അസ്ഥിയിൽ ചേർന്നമരുന്നതിലൂടെയുമുണ്ടാകുന്ന മുറിവാണിത്. ഈ അവസ്ഥയിൽ വൃഷണസഞ്ചിയിലേക്ക് രക്തസ്രാവം ഉണ്ടാകാറുണ്ട്.
വൃഷണത്തിലുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങൾപോലെതന്നെ കഠിനമായ വേദനയ്ക്കും വീക്കത്തിനും മനംപിരട്ടലിനും ഛർദ്ദിക്കുമൊക്കെ ടെസ്റ്റിക്കുലാർ റപ്ച്വർ കാരണമാകും. ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാനാകൂ.
ഡോക്ടർമാർ എന്താണ് ചെയ്യുന്നത്?
എത്ര നേരമായി വേദന തുടങ്ങിയിട്ടെന്നും അത് എത്രമാത്രം കഠിനമാണെന്നും മനസ്സിലാക്കാനായിരിക്കും ഡോക്ടർമാർ ആദ്യം ശ്രമിക്കുക. വേദനയുടെ കാരണം ഹെർണിയ പോലുള്ള മറ്റെന്തെങ്കിലും പ്രശ്‌നമാണോ എന്നറിയാൻ അടിവയറ്റിലും അരക്കെട്ടിലും പരിശോധന നടത്തും. വൃഷണസഞ്ചിക്ക് വീക്കമോ നിറംമാറ്റമോ തൊലിപ്പുറത്ത് പരിക്കോ ഉണ്ടോ എന്നും പരിശോധിക്കും. ജനനേന്ദ്രിയ വ്യവസ്ഥയിലോ മൂത്രനാളിയിലോ അണുബാധയുണ്ടായാലും സമാനരീതിയിൽ വേദന ഉണ്ടാകാം. മൂത്രപരിശോധനയിലൂടെയാണ് ഇത് കണ്ടെത്തുക.
എങ്ങനെ ഇവ ഉണ്ടാകാതെ നോക്കാം?
വൃഷണങ്ങളെ സംരക്ഷിക്കുക- അപകടസാധ്യതയുള്ള കായികവിനോദങ്ങളിലും മൽസരങ്ങളിലും മറ്റും ഏർപ്പെടുന്നവർ വൃഷണങ്ങൾ സംരക്ഷിക്കാനുതകുന്ന പ്ലാസ്റ്റിക് നിർമിതമായ പ്രത്യേക തരം പാഡുകൾ (അത്‌ലറ്റിക് കപ്പ്) ഉപയോഗിക്കുക. കഠിന വ്യായാമങ്ങളും സൈക്ലിംഗ് പോലുള്ള പ്രവൃത്തികളും ചെയ്യുന്നവർ തുണികൊണ്ടുള്ള അത്‌ലറ്റിക് സപ്പോർട്ടറുകളാണ് ഉപയോഗിക്കേണ്ടത്.
അത്‌ലറ്റിക് കപ്പോ സപ്പോർട്ടറോ ഉപയോഗിക്കുമ്പോൾ അനുയോജ്യമായ വലിപ്പമുള്ളവ വേണം ഉപയോഗിക്കാൻ. ചെറുതായിപ്പോയാലും വലുതായിപ്പോയാലും ഗുണം ചെയ്യില്ല. കായികതാരങ്ങൾക്കും മറ്റും വല്ലപ്പോഴും മാത്രമാണെങ്കിലും വൃഷണങ്ങളിൽ വേദന അനുഭവപ്പെട്ടാൽ അക്കാര്യം സ്ഥിരമായി കാണുന്ന ഡോക്ടറോട് പറയണം. പ്രശ്‌നകരമായ മുറിവോടെയാണ് നിങ്ങൾ കായികപ്രവർത്തനത്തിൽ ഏർപ്പെടുന്നതെങ്കിൽ പരിശീലകരോടോ ഡോക്ടറോടോ പറഞ്ഞ് കൂടുതൽ അനുയോജ്യമായ സംരക്ഷണ മാർഗങ്ങൾ തേടണം.
വ്യായാമവും കായികപ്രവൃത്തികളും സന്തോഷകരവും ആരോഗ്യകരവുമായ ജീവിതത്തിന് അനുയോജ്യമാണ്. പക്ഷേ, അത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ വൃഷണങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. കൃത്യമായ സംരക്ഷണോപാധികൾ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കിൽ വൃഷണത്തിന് ആഘാതമേൽക്കുമെന്ന പേടിയില്ലാതെതന്നെ നിങ്ങൾ കളികളിലേർപ്പെടാം.
Blunt trauma causes about 85% of testicular injuries