Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctor
മലപ്പുറം ജില്ലയിൽ ആറു മാസത്തിനിടയിൽ അഞ്ചുപേർ മരണമടഞ്ഞത് മസ്തിഷ്‌ക ജ്വരം മൂലമാണെന്ന് സ്ഥിരീകരിച്ചു. പനി, കടുത്ത തലവേദന എന്നീ ലക്ഷണങ്ങളാണ് മരണമടഞ്ഞവർക്കൊക്കെയും ഉണ്ടായിരുന്നത്.
വെള്ളക്കെട്ടുകളിലും ചതുപ്പു നിലങ്ങളിലും കാണുന്നുവെന്നു സംശയിക്കുന്ന നെഗ്ലേറിയ ഫൗലേറി എന്ന അമീബയാണ് മാരകമായ ഈ രോഗങ്ങൾക്ക് കാരണമെന്ന് വിശദമായ പരിശോധനയിലൂടെയും പഠനങ്ങളിലൂടെയും ഡോക്ടർമാർ മനസ്സിലാക്കിയിരിക്കുന്നു. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നട്ടെല്ലിലെ സ്രവം പരിശോധിച്ചതിൽ നിന്നാണ് ഈ അമീബയുടെ സാന്നിധ്യം മനസ്സിലായത്. കൂടുതൽ ചികിൽസക്കായി എറണാകുളത്തേക്കു കൊണ്ടുപോകും വഴി കുട്ടി മരണമടഞ്ഞു. കടുത്ത തലവേദനയോടു കൂടിയ പനി, ഛർദ്ദി തുടങ്ങിയവയാണ് പ്രാഥമിക രോഗലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാലുടൻതന്നെ ഡോക്ടറെ കാണുക. രോഗാണു ശരീരത്തിന്റെ നാഡീവ്യൂഹത്തിൽ കടന്നാലുടൻ തലച്ചോറിനെയാണ് അക്രമിക്കുക. തലച്ചോറിനുള്ളിൽ അണുബാധയുണ്ടാകുന്നതിനാലാണ് കടുത്ത തലവേദനയുണ്ടാകുന്നത്. ഗുരുതരമായ രോഗമാണ് ഇതെന്നു മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഒ.കെ. സക്കീന പറഞ്ഞു. രോഗം പിടിപെട്ടു കഴിഞ്ഞാൽ രക്ഷപ്പെടാനുള്ള സാധ്യത തീരെ കുറവാണെന്ന് ഡോ. സക്കീന ചൂണ്ടിക്കാട്ടി.
പ്രൈമറി അമീബിക് മെനിഞ്‌ജോ എൻസഫലൈറ്റിസ് എന്നാണ് ഈ രോഗത്തിന്റെ പേര്. വെള്ളക്കെട്ടുകളിലും ചതുപ്പു നിലങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളമാണ് രോഗകാരണമായ അണുക്കളുടെ വാസസ്ഥലമെന്ന് പഠനങ്ങളിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. വെള്ളത്തിലൂടെയാണ് അമീബ മനുഷ്യരിൽ എത്തുന്നതും അക്രമകാരിയാകുന്നതും. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ചാടുകയോ കുളിക്കുകയോ ചെയ്യുന്നവർക്ക് രോഗബാധയുണ്ടാകാം. രോഗം ബാധിച്ചവരൊക്കെയും മുൻപുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ ഇത്തരം വെള്ളത്തിൽ ചാടുകയോ നീന്തുകയോ ചെയ്തതായി മനസ്സിലാക്കിയിട്ടുണ്ട്. ചൂടുവെള്ളത്തിലും അമീബ ജീവിക്കുമെന്നതാണ് ഒരു പ്രത്യേകത. അധികവും ചെറുപ്പക്കാരെയാണ് ഈ രോഗം ബാധിച്ചിരിക്കുന്നതായി കണ്ടത്. വെള്ളത്തിൽ നീന്തി കുളിക്കുന്നതും അധികനേരം വെള്ളത്തിൽ കഴിയുന്നതും ചെറുപ്പക്കാരാണെന്നതുതന്നെ ഇതിനു കാരണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ചാടുകയോ നീന്തുകയോ ചെയ്യരുത്. വെള്ളത്തിലിറങ്ങേണ്ടിവന്നാൽ മൂക്കു പൊത്തിപ്പിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നീന്തുകയും മറ്റും ചെയ്യുന്നവര്‍ക്ക് മുക്കില്‍ ഇടുന്നതിന് പ്രത്യേകതരം ക്ലിപ്പുകള്‍ ലഭ്യമാണ്. അവ ഉപയോഗിക്കുന്നത് അഭികാമ്യമാണ്. കെട്ടിക്കിടക്കുന്ന വെള്ളം കലക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ജലക്ഷാമമുണ്ടാകുന്നിടങ്ങളില്‍ ഏറെനാളായി ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
കടുത്ത തലവേദനയോടെയാണ് രോഗത്തിന്റെ തുടക്കമെന്ന് ഡോ. സക്കീന ഐഎംഎ ലൈവിനോടു പറഞ്ഞു. രാത്രി ഉറങ്ങാനാകാത്ത വിധം വലിയ തലവേദന വന്നാല്‍ രാത്രി തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തുക. തലച്ചോറിന് അണുബാധയുണ്ടാകുന്നതുകൊണ്ടാണ് ഇങ്ങനെ തീവ്രമായ തലവേദനയുണ്ടാകുന്നത്. ഈ നിലയിലെത്തിയാൽ രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റാനും നട്ടെല്ലില്‍ നിന്നുള്ള ശ്രവം ശേഖരിച്ച് വിദഗ്ദ്ധപരിശോധനയ്ക്ക് അയക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലയിലെ മെഡിക്കൽ കോളജുകളിലും സർക്കാർ- സ്വകാര്യ ആശുപത്രികളിലുമുള്ള എല്ലാ ഡോക്ടർമാരുടേയും യോഗം വിളിച്ചുകൂട്ടിയാണ് ഈ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്.
ചതുപ്പുകളും കുളങ്ങളും കൂടുതലുള്ള കൊണ്ടോട്ടി, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് അണുബാധയേറ്റവരിലേറെയും വരുന്നത്. കിണറ്റിലെ വെള്ളം പരിശോധിച്ചപ്പോൾ പല സ്ഥലത്തും ക്യൂലക്‌സ് കൊതുകുകളുടേയും ഈഡിസ് കൊതുകുകളുടേയും ലാർവകൾ കണ്ടു. ശുദ്ധജലത്തിൽ സാധാരണമായി ക്യൂലക്‌സ് ലാർവകൾ കാണാറില്ല.
രോഗം ബാധിച്ചവരുടെ എണ്ണം കൂടിയപ്പോള്‍ ഡോക്ടർമാരുടെ ഒരു ദ്രുത കർമ സംഘം രൂപീകരിച്ചു. സർക്കാർ സർവ്വീസിലുള്ളവർക്കു പറമേ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും ഉൾപ്പെട്ടതാണ് ഈ സംഘം. ഫിസിഷ്യന്മാർ, ന്യൂറോളജിസ്റ്റുകൾ, ശിശുരോഗ വിദഗ്ദ്ധർ എന്നിങ്ങനെ വിവിധ മെഡിക്കൽ ശാഖകളിൽ പ്രവർത്തിക്കുന്നവരും സംഘത്തിലുണ്ട്. ഇവരാണ് സസൂക്ഷ്മമായി ഓരോ രോഗിയേയും പരിശോധിച്ച് കാര്യങ്ങൾ മനസ്സിലാക്കിയത്. രോഗലക്ഷണങ്ങളുമായി വരുന്നവർക്ക് എന്തൊക്കെ പരിശോധനകൾ നടത്തണം, ചികിൽസ എങ്ങനെ തുടങ്ങണം എന്നിവയിലെല്ലാം കുറ്റമറ്റ ഒരു പ്രോട്ടോക്കോൾ ഉണ്ടാക്കാൻ കഴിഞ്ഞു.
പരിശോധന സൂക്ഷ്മമായി നടത്തിയതോടെയാണ് ഈ അമീബയെ കണ്ടെത്താനായത്. ശരീരത്തിലെ നാഡീ വ്യൂഹത്തിലേക്കു കടന്നു കഴിഞ്ഞാൽ പിന്നെ രക്ഷയില്ലെന്നാണ് ഇതിനോടകം മനസ്സിലാക്കിയിരിക്കുന്നത്. എംഇഎസ് മെഡിക്കൽ കോളജിലെ ലാബിൽ നടന്ന മികവുറ്റ പരിശോധനയിലാണ് ഈ അമീബയെപ്പറ്റി വിവരം കിട്ടിയത്. അവിടുത്തെ മികച്ച മൈക്രോബയോളജിസ്റ്റുകൾ ഇതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് ഡോ. സക്കീന ചൂണ്ടിക്കാട്ടി.
Naegleria fowleri infects people when water containing the ameba enters the body through the nose